ഡൽഹി: മുഖ്യമന്ത്രി ചർച്ചയിൽ ഹൈക്കമാൻഡിനോട് പറയാനുള്ളതെല്ലാം പറയാൻ കഴിഞ്ഞു എന്നതിൽ സംതൃപ്തിയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കേരളത്തിലെ സ്ഥിതിഗതികൾ രാഹുൽ ഗാന്ധിയെ ബോധിപ്പിച്ചു. ജനങ്ങളുടെ വികാരവും യുഡിഎഫ്, കോൺഗ്രസ് പ്രവർത്തകരുടെ വികാരവും രാഹുലിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും വിശദമായി സംസാരിച്ചു. പറഞ്ഞതെല്ലാം രാഹുൽ ശ്രദ്ധിച്ചു. കൂടിക്കാഴ്ച ഹൃദ്യമായിരുന്നുവെന്നും വി.എം. സുധീരൻ പറഞ്ഞു.
എല്ലാ കാര്യങ്ങളും നല്ല രീതിയിൽ വിശദമായി പറഞ്ഞു. എന്റെ ശ്രദ്ധയിൽപ്പെട്ടതും ബോധ്യപ്പെട്ടതും രാഹുലിനെ അറിയിച്ചു. ഉചിതമായ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. പ്രഖ്യാപനം വൈകി എന്നത് യാഥാർഥ്യമാണ്. പ്രഖ്യാപനം നേരത്തെ ആകേണ്ടതായിരുന്നു. ഇനിയും വൈകരുതെന്നും വി.എം. സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള തുടർചർച്ചകളുടെ ഭാഗമായാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്. വി എം സുധീരനെ കൂടാതെ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവരെയും ചർച്ചയ്ക്കായി ഹൈക്കമാൻഡ് വിളിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ നിർദേശപ്രകാരമാണ് മുൻ കെപിസിസി അധ്യക്ഷന്മാരെ കൂടി ഉൾപ്പെടുത്തി വിപുലമായ ചർച്ച നടത്താൻ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന.