വി.എം. സുധീരന്‍ Source: Social Media
KERALA

എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മഹേശൻ്റെ മരണം; വീണ്ടും കത്തയച്ച് വി.എം. സുധീരൻ

നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വെള്ളാപ്പള്ളി സ്വീകരിച്ചുവരുന്നത് എന്നും വി.എം സുധീരൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ സെക്രട്ടറി കെ.കെ. മഹേശൻ ജീവനൊടുക്കിയതിൽ മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ച് വി.എം സുധീരൻ. മഹേശൻ്റെ ഭാര്യ ഉഷാദേവിയുടെ സങ്കട ഹര്‍ജി അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് സുധീരൻ കത്തയച്ചത്.

ഈ മാസം ആറിന് മുഖ്യമന്ത്രിക്ക് ഉഷാദേവി പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും സുധീരൻ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മഹേശൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനായി എസ്ഐടിയെ നിയോഗിക്കണമെന്ന ആവശ്യവും സുധീരൻ ആവശ്യപ്പെട്ടു.

നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വെള്ളാപ്പള്ളി സ്വീകരിച്ചുവരുന്നത്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട ഭരണസംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇനിയും വൈകരുതെന്നും സുധീരൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

2020 ജൂണിലായിരുന്നു കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായ കെ.കെ. മഹേശനെ ഓഫീസിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഫോണില്‍ ബന്ധപ്പെടാൻ പറ്റാത്തതിനെ തുടർന്ന് ബന്ധു അന്വേഷിച്ചെത്തിയപ്പോൾ മഹേശൻ്റെ വാഹനം ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഓഫീസിൽ കയറി പരിശോധിച്ചപ്പോഴാണ് മഹേശനെ ഓഫീസിനുള്ളില്‍ മരിച്ചനിലയിൽ കണ്ടത്.

മഹേശന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. വെള്ളാപ്പള്ളി നടേശനെതിരെ കുറിപ്പ് എഴുതിയ ശേഷമായിരുന്നു മഹേശൻ ജീവനൊടുക്കിയത്. മൈക്രോ ഫിനാൻസ് കേസിൽ തന്നെ വേട്ടയാടുന്നു എന്ന് മഹേശൻ കുറിപ്പിൽ പരാമർശിച്ചിരുന്നു.

ലോക്കൽ പൊലീസിൻ്റെ അന്വേഷണത്തിൽ കുടുംബത്തിന് വിശ്വാസമില്ലെന്ന് കാണിച്ച് മഹേശൻ്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് വി.എം. സുധീരൻ ആവശ്യപ്പെട്ട് നേരത്തെ കത്തയച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും വിഷയം ഉന്നയിച്ച് കത്ത് അയച്ചത്.

SCROLL FOR NEXT