Source; Source: Social Media
KERALA

മൃതദേഹം ഉപേക്ഷിച്ചത് ട്രെയിൻ ഓടാത്ത ട്രാക്കിൽ; ജീവനൊടുക്കിയെന്ന് വരുത്തിത്തീർക്കാനായില്ല, വൈറ്റില കൊലപാതകക്കേസിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

ഈ പാളത്തിലൂടെ ട്രെയിൻ ഓടിയിരുന്നില്ല എന്ന കാര്യം ഷാജിക്കറിയില്ലായിരുന്നു. അതിനാൽ ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനുള്ള തന്ത്രം വിലപ്പോയില്ല

Author : ശാലിനി രഘുനന്ദനൻ

കൊച്ചി: വൈറ്റില കൊലപാതക കേസിൽ പ്രതി ഷാജിയെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട സുധയുമായുണ്ടായ ചില അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃത്യം നടത്താൻ ആയുധം ഉപയോഗിച്ചിട്ടില്ല എന്നും തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും എറണാകുളം ഡി സി പി മാധ്യമങ്ങളോട് വ്യക്തമാക്കി. കൊല്ലപ്പെട്ട സുധയും പ്രതി ഷാജിയും ഒന്നിച്ച് പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിൽ ഏറ്റവും നിർണായകമായത്.

കഴിഞ്ഞ ദിവസമാണ് കൊച്ചി വൈറ്റില ഫ്ലൈ ഓവറിന് താഴെ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകം ആത്മഹത്യ എന്ന് തോന്നിപ്പിക്കാനാണ് മൃതദേഹം റെയിൽ വേ ട്രാക്കിൽ ഉപേക്ഷിച്ചത്. കൊലപ്പെട്ട സുധാ ബേബിയുമായി പ്രതി ഷാജിക്ക് വർഷങ്ങളായുള്ള ബന്ധമാണ് . ഈ ബന്ധത്തിലുണ്ടായ വിള്ളലാണ് കൊലപാതകത്തിന് കാരണം.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞ് സുധയുമായി വൈറ്റില ഫ്ലൈ ഓവറിന് താഴെ എത്തിയ ഷാജി ഇവിടെ വെച്ച് ക്രൂരമായി മർദ്ദിക്കുയും കൊലപ്പെടുത്തുകയുമായിരുന്നു. ആയുധം ഒന്നും ഉപയോഗിക്കാതെ കൈ കൊണ്ട് ഇടിച്ചാണ് പ്രതി കൃത്യം നടത്തിയത്. ഷാജിയെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഇരുവരും കാറിൽ നിന്നിറങ്ങി റെയിൽവേ ട്രാക്കിന്റെ ഭാഗത്തേക്ക് പോകുന്നതും പിന്നീട് ഷാജി ഒറ്റയ്ക്ക് തിരിച്ചു വരുന്നതും സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്.

സുധ സ്വയം ജീവനൊടുക്കിയതാണെന്ന് വരുത്തി തീർക്കാൻ മൃതദേഹം റെയിൽവേ പാലത്തിലേക്ക് എടുത്തിട്ടു. എന്നാൽ പാളത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ജോലികൾക്ക്ശേഷം മാറ്റിയിട്ടിരുന്ന റെയിൽവേ പാലത്തിന്റെ ഭാഗത്താണ് മൃതദേഹം ഇട്ടത്. ഈ പാളത്തിലൂടെ ട്രെയിൻ ഓടിയിരുന്നില്ല എന്ന കാര്യം ഷാജിക്കറിയില്ലായിരുന്നു. അതിനാൽ ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനുള്ള തന്ത്രം വിലപ്പോയില്ല.

പൊന്നുരുന്നി സ്വദേശിയും മുൻ ഹൈക്കോടതി ജീവനക്കാരനുമായ ഷാജിയും കൊല്ലപ്പെട്ടസുധയുടെ അമ്മയും സഹപ്രവർത്തകരായിരുന്നു. ഈ പരിചയമാണ് ഇരുവരുടെയും സൌഹൃദത്തിന് കാരണമായത്. കേസിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് ഷാജി പൊലീസിൻ്റെ വലയിലായത്. തെളിവെടുപ്പ് പൂർത്തിയായ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

SCROLL FOR NEXT