സംസ്ഥാന വഖഫ് ബോർഡിന് നിയന്ത്രണം ഏർപെടുത്തിയതിൽ സർക്കാർ കോടതിയിൽ ഒത്ത് കളിച്ചെന്ന ആരോപണവുമായി പ്രതിപക്ഷവും സമസ്തയടക്കമുള്ള മുസ്ലീം സംഘടനകളും. ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. പ്രതിപക്ഷ നേതാവിന് കളവ് പറയാനേ കഴിയൂവെന്നായിരുന്നു മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം മറുപടി. വഖഫ് ബോർഡ് വിഷയത്തിൽ സർക്കാർ നിലപാട് കൊലച്ചതിയെന്ന് റഹ്മത്തുള്ള സഖാഫി എളമരത്തിൻ്റെ വിമർശനം. വഖഫ് ബോർഡ് വിഷയത്തിൽ സർക്കാർ ബിജെപിയുമായി ഒത്തുകളിച്ചെന്നും ലീഗിന് സമുദായ താല്പര്യമില്ലെന്നും ഉമർ ഫൈസി മുക്കം കുറ്റപ്പെടുത്തി.
കേരള വഖഫ് ബോർഡിൽ മുസ്ലീങ്ങൾ അല്ലാത്ത അംഗങ്ങളെ ഉൾപ്പെടുത്താത്തതടക്കം ചോദ്യം ചെയ്യുന്ന ഹർജികളിലാണ് കോടതി ഇടപെടലുണ്ടായതിനെ തുടർന്നാണ് പുതിയ വിവാദത്തുടക്കം. ഹർജിക്കാർ ഉന്നയിച്ച അപാകങ്ങൾ എല്ലാം പരിഹരിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചെന്നാണ് സർക്കാർ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയത്. തുടർന്ന് വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താൽക്കാലിക വിലക്കും ഏർപ്പെടുത്തി. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. സർക്കാർ നിലപാടിൽ കടുത്ത അത്യപ്തിയിലാണ് സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകൾ. ഹൈക്കോടതിയിൽ ഹർജിക്കാർക്കൊപ്പം ചേർന്ന് സർക്കാർ ഒത്തുകളിച്ചുവെന്നും വഖഫ് ബോർഡിൽ രണ്ട് അമുസ്ലീങ്ങളെ നിയമിച്ചേ പറ്റൂ എന്ന് വാശിയിലാണ് സർക്കാർ നിലപാടെടുത്തതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു.
മുസ്ലിം ലീഗ് നോമിനിയായ സ്പെഷ്യൽ പ്ലീഡർ മുഖേനയാണ് സർക്കാർ ഈ നിലപാട് അറിയിച്ചതെന്നും പിണറായി വിമർശിച്ചു. എന്നാൽ സാങ്കേതികത്വത്തിൽ ഊന്നിയായിരുന്നു ലീഗിൻ്റെ വിശദീകരണം. കോടതിയെ അറിയിച്ചത്, ബോർഡ് രൂപീകരണം നിയമപരമല്ല എന്ന പ്രശ്നം പരിശോധിക്കാമെന്ന് മാത്രമാണ്. അമുസ്ലീങ്ങളെ തിരുകി കയറ്റാമെന്ന് പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവിന് കളവ് പറയാനല്ലേ കഴിയൂവെന്ന് ലീഗ് നിലപാടിൽ മാറ്റമില്ലെന്നും ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
എന്നാൽ ഇരു സമസ്തകളും സർക്കാരിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. വഖഫ് ബോർഡ് വിഷയത്തിൽ സർക്കാർ ബിജെപിയുമായി ഒത്തുകളിച്ചുവെന്ന് ഉമർ ഫൈസി മുക്കം ആരോപിച്ചു. വഖഫ് ബോർഡിലെ രണ്ട് ഒഴിവുകൾ സർക്കാരിന് തന്നെ നികത്താമായിരുന്നു. ലീഗ് ഈ വിഷയം ഗൗരവത്തിലെടുത്തില്ല. ലീഗിന് സമുദായ താല്പര്യമില്ല, അഞ്ച് മന്ത്രിമാർ ആരാകണമെന്ന് മാത്രമേ താത്പര്യമുള്ളൂവെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
സർക്കാർ നിലപാട് കൊലച്ചതിയെന്നാണ് എപി വിഭാഗം നേതാവും എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ റഹ്മത്തുള്ള സഖാഫി എളമരത്തിൻ്റെ പ്രതികരണം. വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസയെയും മറ്റും പുറത്താക്കാനാണ് സർക്കാർ ഈ നിലപാട് സ്വീകരിച്ചത്. മകൻ മരിച്ചാലും മരുമകൾ കരയുന്നത് കണ്ടാൽ മതിയെന്ന അമ്മായിയമ്മയുടെ നിലപാടാണ് സർക്കാരിനെന്നും റഹ്മത്തുള്ള സഖാഫി എളമരം പ്രതികരിച്ചു.
വഖഫ് ബോർഡിന് ഹൈക്കോടതി നിയന്ത്രണം ഏർപെടുത്തിയതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ജോയിൻെറ് സെക്രട്ടറി ഡോ. മദീന ബീഗത്തിന് ബോർഡിൻെറ താത്കാലിക ചുമതല നൽകി. സർക്കാർ നൽകിയ അപ്പീൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പരിഗണിക്കഗാമെന്നാണ് സുപ്രിം കോടതി പറഞ്ഞത്. ഹൈക്കോടതിയിൽ നിലപാട് സ്വീകരിക്കാതെ സുപ്രിം കോടതിയിൽ അപ്പീൽ നൽകിയതിനെതിരെയും സർക്കാരിനെതിരെ വിർമശനം ഉയരുന്നുണ്ട്.