KERALA

വയനാട് പുനരധിവാസം: മുസ്ലീം ലീഗ് നിര്‍മിച്ച സ്നേഹ ഭവനങ്ങളുടെ താക്കോൽ കൈമാറി; ആദ്യഘട്ടത്തിൽ നൽകുന്നത് 51 വീടുകൾ

പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്തെ 11.5 ഏക്കര്‍ സ്ഥലത്താണ് മുസ്ലിം ലീഗിന്റെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതര്‍ക്കായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നിര്‍മിച്ച് നൽകുന്ന സ്നേഹ ഭവനങ്ങളുടെ താക്കോൽ കൈമാറി. സാദിഖലി തങ്ങൾ, പ്രിയങ്ക ഗാന്ധി എന്നിവർ ചേർന്നാണ് താക്കോൽ കൈമാറിയത്. മൊത്തം 105 വീടുകളാണ് ലീഗ് നിര്‍മിച്ചു നല്‍കുന്നത്. അതിലെ ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 51 വീടുകളാണ് ഇന്ന് കൈമാറുക. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്തെ 11.5 ഏക്കര്‍ സ്ഥലത്താണ് മുസ്ലിം ലീഗിന്റെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്.

എട്ട് സെന്റില്‍ 1060 സ്‌ക്വയര്‍ ഫീറ്റിലായി മൂന്ന് ബെഡ്റൂമുകള്‍, രണ്ട് ബാത്ത് റൂം, അടുക്കള, ഡ്രൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വീട്. രണ്ടാംഘട്ട വീടുകളുടെ നിര്‍മാണം ആരംഭിച്ചതായി നേതാക്കള്‍ അറിയിച്ചു. നിലവിലുള്ള പ്രൊജക്ട് സെറ്റിന് സമീപം തന്നെയാണ് രണ്ടാംഘട്ട വീടുകളും ഒരുങ്ങുന്നത്. മെയ് 30നകം ഈ വീടുകള്‍ കൂടി സജ്ജമാക്കുമെന്നാണ് നേതൃത്വം അറിയിക്കുന്നത്.

അതേസമയം, ഭവനങ്ങളുടെ ആദ്യഘട്ട താക്കോൽദാനത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെടി ജലീൽ രം​ഗത്തെത്തി. പകുതി വാഗ്ദാനം പാലിച്ച ലീഗിന് പകുതി നന്ദിയെന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. 'മുസ്ലിം ലീഗ് വച്ച് നൽകുമെന്ന പ്രഖ്യാപിച്ച 105 വീടുകളിൽ 51 വീടുകൾ ഇന്ന് സമർപ്പിക്കുകയാണ്. പറഞ്ഞതിന്‍റെ ബാക്കി പണിയാൻ രണ്ടാമത്തെ ഫണ്ട് പിരിവ് തുടങ്ങിയിട്ടേയുള്ളൂ. അതായി വരുമ്പോഴേക്ക് മാസങ്ങൾ എടുക്കും. പകുതി വാഗ്ദാനം നിറവേറ്റിയ ലീഗിന് പകുതി നന്ദി' എന്നാണ് ജലീലിന്റെ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പകുതി വാഗ്ദാനം പാലിച്ച ലീഗിന് അര നന്ദി. വയനാട്ടിലെ ദുരിത ബാധിതർക്ക് മുസ്ലിംലീഗ് വെച്ച് നൽകുമെന്ന പ്രഖ്യാപിച്ച 105 വീടുകളിൽ 51 വീടുകൾ ഇന്ന് സമർപ്പിക്കുകയാണ്. പറഞ്ഞതിൻ്റെ ബാക്കി പണിയാൻ രണ്ടാമത്തെ ഫണ്ട് പിരിവ് തുടങ്ങിയിട്ടേയുള്ളൂ. അതായി വരുമ്പോഴേക്ക് മാസങ്ങൾ എടുക്കും. പകുതി വാഗ്ദാനം നിറവേറ്റിയ ലീഗിന് പകുതി നന്ദി. ബാക്കി ശേഷിക്കുന്ന 54 വീടുകൾ നിർമ്മിച്ചു നൽകുന്ന മുറക്ക് നൽകുന്നതാണ്.

ഇന്നത്തെ ചടങ്ങിലേക്ക് എന്നെ ക്ഷണിച്ച് കൊണ്ട് ഒരുപാട് ലീഗ് പ്രവർത്തകർ വിളിക്കുകയും സന്ദേശമയക്കുകയും ചെയ്യുന്നുണ്ട്. വയനാട് പുനരധിവാസത്തിന് ലീഗ് പിരിച്ച 40 കോടിയിലധികം രൂപ മാസങ്ങൾ കഴിഞ്ഞിട്ടും ചെലവഴിക്കാതെ വന്നപ്പോൾ ഞാനതിനെ ചോദ്യം ചെയ്തതാകാം ''ക്ഷണ"ത്തിൻ്റെ കാരണം.

സ്ഥലം വാങ്ങുന്നതിന് മുമ്പ് എൻ്റെ ഇടപെടൽ നടന്നിരുന്നെങ്കിൽ സെൻ്റിന് 50,000/= രൂപക്ക് കിട്ടുന്ന തോട്ടഭൂമി ഒന്നേകാൽ ലക്ഷത്തിന് സ്വന്തക്കാരിൽ നിന്ന് വാങ്ങാൻ ഇടനിലക്കാർക്ക് ധൈര്യം വരുമായിരുന്നില്ല. ചെറിയ ഒരശ്രദ്ധ പറ്റി! ലീഗുപ്രവർത്തകർ ക്ഷമിക്കണം. അതു കൊണ്ട് നഷ്ടമായത് സ്ഥലമെടുപ്പിലെ ബ്രോക്കർമാരായ ലീഗ് നേതാക്കൾ കമ്മീഷൻ അടിച്ചെടുത്ത എട്ടേകാൽ കോടി രൂപയാണ്. വലിയ വില കൊടുത്ത് വാങ്ങിയ തോട്ടഭൂമിയിൽ വീടു നിർമ്മാണത്തിനായി തരം മാറ്റാൻ സർക്കാർ സഹായിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് തന്നെ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയത് നന്നായി. പുനരധിവാസപ്പേരിൽ ഇരട്ടിയിലധികം വിലക്ക് ഭൂമി വാങ്ങിയത് മാലോകർ അറിയാതെ രക്ഷപ്പെട്ടല്ലോ? ആ എട്ടേകാൽ കോടി സ്വന്തമായതിന് ലീഗ് നേതാക്കൾ എക്കാലവും പിണറായി സർക്കാരിനോട് നന്ദി പറയണം.

സർക്കാർ ടൗൺഷിപ്പ് ലീഗിൻ്റെ കൂടി സാമ്പത്തിക സഹായത്തിലാണ് ഉയരുന്നതെന്ന് പി.കെ ബഷീറിൻ്റെ ദുർബോധനം കേട്ട് കുഞ്ഞാലിക്കുട്ടി സാഹിബ് അതേ പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തത് കൊണ്ട് ആ പങ്ക് നാട്ടുകാർ അറിയുന്നത് നല്ലതാണ്. ലീഗിൻ്റെ 15 MLA മാർ 50,000/= രൂപ വെച്ച് ഏഴര ലക്ഷം രൂപയാണ് ടൗൺഷിപ്പിലേക്ക് നൽകിയത്. ഒരു വീടിന് ചെലവാകുന്നതിൻ്റെ മൂന്നിലൊന്ന് വില. ലീഗിൻ്റെ സർവീസ് സംഘടനകളോ നേതാക്കളോ ഒന്നും ഒരു രൂപ പോലും നൽകിയതായി പണം നൽകിയവരുടെ ലിസ്റ്റ് നോക്കിയപ്പോൾ കണ്ടില്ല. മുഖ്യമന്ത്രിയുടെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് പണം നൽകരുതെന്ന് ലീഗ് നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും ആഹ്വാനം ചെയ്തിരുന്നു. കൂറ തടഞ്ഞ് കപ്പൽ നിന്ന ചരിത്രമില്ലല്ലോ? പ്രത്യേകിച്ച് പിണറായി കപ്പിത്താനായ കപ്പൽ!

ഗുജറാത്ത്-സുനാമി-കത്വ ഫണ്ടുകളുടെ ഗതി വയനാട് ഫണ്ടിന് ഉണ്ടാകാതെ പോയത് എൻ്റെ 'തിരുനോട്ടം' കൊണ്ടാണെന്ന് വിശ്വസിക്കുന്ന നിരവധി ലീഗ് പ്രവർത്തകരുണ്ട്. അതിൽ സത്യമുണ്ട് താനും. വടിയെടുത്ത് കൂടെക്കൂടാതെ ഫണ്ട് വിനിയോഗം ലീഗ് യഥാവിധി നടത്തില്ല. പിരിവിൽ കാണിക്കുന്ന ആവേശം സത്യസന്ധമായി ചെലവാക്കുന്നതിൽ അവർ കാണിക്കാറില്ല. കോൺഗ്രസിൻ്റെ കാര്യം പറയാതിരിക്കലാണ് ഭേദം. എത്ര രൂപയാണ് കോൺഗ്രസും യൂത്ത്കോൺഗ്രസ്സും പിരിച്ചത് എന്ന് പോലും വെളിപ്പെടുത്താൻ നേതാക്കൾ തയ്യാറായിട്ടില്ല. അവരുടെ കല്ലിടൽ നാടകവും ഇന്നലെ അരങ്ങേറി. ഏതായും അവരിട്ട കല്ലിന് പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഒരു കേടുപാടും പറ്റില്ല. ഗ്രൂപ്പു വഴക്കുമൂത്ത് ആരും കല്ല് എടുത്തു കൊണ്ടു പോയില്ലെങ്കിൽ അതവിടെ സുരക്ഷിതമായി അന്ത്യവിശ്രമം കൊള്ളും. വയനാട്‌ ദുരിതാശ്വാസത്തിന് പിരിച്ച പണം സ്വന്തം കാര്യത്തിനും തെരഞ്ഞെടുപ്പ് ചെലവിലേക്കും ഉപയോഗിച്ചാൽ ഒരിറ്റു വെള്ളം കിട്ടാതെ പരലോകം പൂകേണ്ടി വരും. അതോർത്താൽ കോൺഗ്രസ്സുകാർക്ക് നല്ലത്.

SCROLL FOR NEXT