വയനാട്: കോൺഗ്രസിലെ പ്രശ്നങ്ങളെ തുടർന്ന് പുൽപ്പള്ളി തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ അനീഷ് മാമ്പിള്ളി കസ്റ്റഡിയിൽ. കർണാടകയിലെ കുടക് കുശാൽനഗറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അനീഷ് മാമ്പള്ളിയെ നേരത്തെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. മീനങ്ങാടി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ആയിരുന്നു ഇയാൾ. കെപിസിസി നിർദേശ പ്രകാരമാണ് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
ഓഗസ്റ്റ് ഇരുപത്തിരണ്ടാം തീയതി രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽപ്പള്ളി പൊലീസ് പ്രാദേശിക കോൺഗ്രസ് നേതാവായ തങ്കച്ചൻ്റെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിലെ പോർച്ചിൽ കിടന്നിരുന്ന കാറിന്റെ അടിയിൽ നിന്ന് കവറിൽ സൂക്ഷിച്ച നിലയിൽ 20 പാക്കറ്റ് കർണാടക മദ്യവും 15 തോട്ടയും കണ്ടെത്തി. തുടർന്ന് 17 ദിവസം തങ്കച്ചൻ ജയിലിൽ കിടന്നു. കർണാടകയിൽ നിന്നും മദ്യം വാങ്ങിയ മരക്കടവ് സ്വദേശി പുത്തൻവീട്ടിൽ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് തങ്കച്ചൻ നിരപരാധിയെന്ന് തെളിഞ്ഞത്. തുടർന്നാണ് തങ്കച്ചൻ ജയിൽ മോചിതനായത്.