KERALA

എന്താണ് മാസപ്പടി കേസ്; ഇപ്പോഴത്തെ ഇഡി റെയ്ഡ് എന്തിന്?

ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ടതാണ് മാസപ്പടി കേസ്. ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക വീണയുടെ കമ്പനിക്ക് പ്രതിഫലം നല്‍കിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.

കരിമണല്‍ ഖനനം നടത്തുന്ന സിഎംആര്‍എല്‍ കമ്പനിയുടെ തടസമില്ലാത്ത പ്രവർത്തനത്തിന് പണം നൽകിയെന്നാണ് ആരോപണം. പല രാഷ്ട്രീയ നേതാക്കൾക്കുൾപ്പെടെ പണം നൽകിയെങ്കിലും കൂടുതല്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജികിനാണെന്നാണ് പരാതി. 2019 ജനുവരിയില്‍ ആദായ നികുതി വകുപ്പ് സിഎംആര്‍എല്ലില്‍ നടത്തിയ റെയ്ഡില്‍ 132.82 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇതില്‍ 1.72 കോടി രൂപയാണ് വീണ വിജയന്റെയും എക്‌സാലോജിക് കമ്പനി അക്കൗണ്ടിലേക്കും എത്തിയെന്നാണ് കണ്ടെത്തൽ. കൂടാതെ വീണയുടെ കമ്പനിക്ക് ലഭിച്ച പണത്തിന്റെ രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.

എക്‌സാലോജിക്കിന് നല്‍കിയ 1.72 കോടി യാതൊരു സേവനവും നല്‍കാതെ വാങ്ങിയ നിയമവിരുദ്ധ പണമാണെന്നുമാണ് എസ്എഫ്ഐഒയുടെ കണ്ടെത്തൽ. 2024ല്‍ എക്‌സാലോജിക് കമ്പനി, കമ്പനീസ് നിയമത്തിലെ സെക്ഷന്‍ 188, സെക്ഷന്‍ 448 എന്നിവ ലംഘിച്ചതായി കണ്ടെത്തുകയും തുടർന്ന് ഇഡി അന്വോഷണം നടത്താൻ തീരുമാനിക്കുകയുമായിരുന്നു. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതികളെ തുടര്‍ന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ടു.

കേസില്‍ വീണ വിജയനെ പതിനൊന്നാം പ്രതിയാക്കി. എന്നാൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചു. പ്രാഥമിക തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളിയിരുന്നു . ഇഡി കേസെടുത്തതോടെ പ്രതികൾക്ക് സമൻസ് അയച്ചു. ഈ സമൻസ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരുന്നതിൽ നിയമതടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

SCROLL FOR NEXT