ചാലക്കുടി: അതിരപ്പള്ളിയിൽ വീണ്ടും ജനവാസമേഖലയിൽ കാട്ടാനയിറങ്ങി. വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാഹനത്തിന് മുൻപിലാണ് കാട്ടാനയെത്തിയത്. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച മോഹനന്റെ വീട് സന്ദർശിക്കാൻ എത്തിയതായിരുന്നു വനം മന്ത്രി. ചാർപ്പ ഭാഗത്ത് വച്ച് ആണ് സംഭവം. ഇന്നലെ രാത്രി വാഴച്ചാൽ ഗസ്റ്റ്ഹൗസിൽ പോകും വഴിയാണ് കാട്ടാനയ്ക്ക് മുൻപിൽ മന്ത്രിയുടെ വാഹനം പെട്ടത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ റോഡിൽ നിന്ന് തുരത്തിവിടുകയായിരുന്നു. ഈ വിഷയത്തിന് പ്രഥമപരിഗണന നൽകുമെന്നും. കാര്യങ്ങൾ പഠിച്ച് ആനയെ കാട്ടിലേക്ക് തിരിച്ച് അയയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ മരിച്ച മോഹനന്റെ വീടിന് സമീപത്ത് ഇന്ന് പുലർച്ചയും ആന ഇറങ്ങിയിരുന്നു. പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചതായും പറയുന്നു.
ഈമാസം 30 നാണ് പുലർച്ചെ വൈശേരി സ്വദേശി മോഹനനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയത്. വീട്ടുപറമ്പിൽ കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ ഓടിക്കാൻ പോയപ്പോൾ ആയിരുന്നു ആക്രമണം. ഉടൻ തന്നെ നാട്ടുകാർ മോഹനനെ ആശുപത്രിയിലെത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ഒന്നിലധികം ആനകൾ ജനവാസമേഖലകളിൽ ഇറങ്ങിയതായാണ് വിവരം.