വയനാട് പുനരധിവാസ പണപ്പിരിവ് വിവാദത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ്. പിരിച്ചുകിട്ടയതിൽ നിന്ന് ഒരു രൂപ പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിൻവലിച്ചിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. തിരിമറി നടത്തിയെന്ന് തെളിയിച്ചാൽ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
പണപ്പിരിവുമായി ബന്ധപ്പെട്ട വാർത്തകൾ വ്യാജമാണെന്നും വിവാദം അന്തരീക്ഷത്തിൽ നിന്നും സൃഷ്ടിച്ചതാണെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാദം. തന്നെ സാമ്പത്തിക കുറ്റവാളിയായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നെന്നും രാഹുൽ ആരോപിച്ചു. "2 കോടി 40 ലക്ഷം രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യം. അതിൽ നിന്നും ഒരു രൂപ പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിൻവലിച്ചിട്ടില്ല. അങ്ങനെ തെളിയിച്ചാൽ സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവയ്ക്കാം. സുതാര്യമായാണ് സാമ്പത്തിക സമാഹരണം നടന്നത്," യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു.
പുനരധിവാസത്തിനായി ഭൂമി വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സർക്കാരിന് കത്ത് നൽകിയെങ്കിലും സർക്കാരിൻ്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായില്ലെന്നാണ് യൂത്ത് കോൺഗ്രസിൻ്റെ ആരോപണം. സർക്കാരിന് ഔദ്യോഗികമായി നൽകിയ കത്ത് പുറത്തുവിടുമെന്നും രാഹുൽ വ്യക്തമാക്കി. സർക്കാരിനെ വിശ്വസിച്ചതാണ് യൂത്ത് കോൺഗ്രസിന് പറ്റിയ തെറ്റ്. സംസ്ഥാന ഗവൺമെന്റിന് 780 കോടി രൂപ ലഭിച്ചിട്ടുണ്ട്. എന്നാൽ ഒരു വീട് പോലും സർക്കാർ ഇതുവരെയും നിർമ്മിച്ചിട്ടില്ല. യൂത്ത് കോൺഗ്രസിനെതിരെ പരാതി നൽകിയ ആൾ കെ. എസ്. അരുൺകുമാറിന്റെ സഹപ്രവർത്തകയായ അഭിഭാഷകയാണെന്നും രാഹുൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ഒരാൾ പോലും വിമർശനം ഉന്നയിച്ചില്ലെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ അവകാശപ്പെട്ടു. 30 വീടുകൾ കെട്ടാമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു. അതിനുള്ള നേരിട്ടല്ല മറിച്ച ചലഞ്ചുകൾ നടത്തി സമാഹരിക്കാനായിരുന്നു സംഘടനയുടെ തീരുമാനം. പ്രവർത്തകർ മീൻ വിൽക്കാനും, പായസം വിൽക്കാനുമെല്ലാം പോയാണ് പണം സമാഹരിച്ചതെന്നും സർക്കാരാണ് യൂത്ത് കോൺഗ്രസിനെ ചതിച്ചതെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.