തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിലെ ഉൾപ്പെടെയുള്ള ചികിത്സാ പിഴവുകളിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിയിലേക്ക് റീത്തുമായി എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്ന് രാവിലെ എട്ടുമണിയോടെ എത്തിയ പ്രവർത്തകർ പൊലീസിനെ മറി കടന്ന് വീടിന്‍റെ വാതിലില്‍ റീത്ത് വച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റുകയായിരുന്നു.
മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. പ്രതിഷേധവുമായി പ്രവർത്തകർ എത്തിയപ്പോൾ പൊലീസ് ഉണ്ടായിരുന്നില്ല. മന്ത്രിയുടെ വസതിയിലെ സുരക്ഷാ ജീവനക്കാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഗേറ്റിന്റെ പൂട്ടു പൊളിച്ചാണ് പ്രവർത്തകർ അകത്തു കയറിയത്. 15 മിനിറ്റ് കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ കയ്യേറ്റവുമുണ്ടായി. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പ്രവര്‍ത്തകരെ പൊലീസ് പിരിച്ച് വിട്ടത്.