കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ തുടർ ചികിത്സ നിഷേധിച്ചെന്ന് പരാതി. മെഡിക്കൽ കോളേജിൽ നിന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്ത കട്ടിപ്പാറ സ്വദേശി മുജീബ് റഹ്മാന് ചികിത്സ നിഷേധിച്ചുവെന്നാണ് ആരോപണം.
കരൾ സംബന്ധമായ രോഗവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു മുജീബ് റഹ്മാൻ. ഇവിടെ രോഗികള്‍ക്ക് കിടക്ക ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തത്. താലൂക്ക് ആശുപത്രിയിൽ നിന്ന് ഇഞ്ചക്ഷൻ മാത്രം എടുത്താൽ മതിയെന്നായിരുന്നു മെഡിക്കൽ കോളേജിലെ ഡോക്ടറുടെ നിർദേശം.
എന്നാൽ, ഒരുതരത്തിലുള്ള ചികിത്സയും നൽകാൻ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ തയ്യാറായില്ലെന്നാണ് മുജീബ് റഹ്മാൻ ആരോപിക്കുന്നത്. ഇവിടെ അഡ്മിറ്റ് ചെയ്യാൻ പറ്റില്ലെന്നും വേണമെങ്കിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പോകാനും ഡോക്ടർ പറഞ്ഞതായി മുജീബ് പറഞ്ഞു.
ഓഗസ്റ്റ് 12നാണ് മെഡിക്കൽ കോളേജിൽ നിന്ന് മുജീബ് റഹ്മാനെ ഡിസ്ചാർജ് ചെയ്തത്.