കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനെതിരായ നിക്ഷേപ അഴിമതി ആരോപണത്തിൽ സർക്കാരിനോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റിലയന്‍സ് ഗ്രൂപ്പിലെ കെഎഫ്സി നിക്ഷേപവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് സർക്കാരിനോട് വി.ഡി. സതീശൻ ചോദിച്ചത്.
ALSO READ: പെരിയ ഇരട്ടക്കൊല: പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി, പി. ജയരാജൻ ജയിലിലെത്തി മടങ്ങി
"റിലയന്‍സ് ഗ്രൂപ്പിലെ കെഎഫ്സി നിക്ഷേപം ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നോ ? നിക്ഷേപത്തിന് മുൻപ് റിലയൻസിന്റെ സാമ്പത്തിക സ്ഥിതിയും സാമ്പത്തിക ബാധ്യതകളും പരിശോധിച്ചിരുന്നോ? റിലയൻസിന് സാമ്പത്തിക ബാധ്യതയുണ്ടെന്ന വാർത്ത അറിഞ്ഞിരുന്നില്ലേ ? റേറ്റിംഗ് ഏജൻസി ആശങ്ക രേഖപ്പെടുത്തിയത് പരിഗണിക്കാത്തത് എന്തുകൊണ്ട് ? കെഎഫ്സി വാർഷിക റിപ്പോർട്ടിൽ നിക്ഷേപത്തെക്കുറിച്ച് പരാമർശിക്കാത്തത് എന്തുകൊണ്ട് ?" എന്നീ ചോദ്യങ്ങളാണ് സർക്കാരിനോടായി വി.ഡി. സതീശൻ ചോദിച്ചത്.
നഷ്ടത്തിലായിരുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ കോടികൾ നിക്ഷേപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ ആരോപിച്ചിരുന്നു. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ അനിൽ അംബാനിയുടെ കമ്പനിയിൽ കോടികൾ നിക്ഷേപിച്ചു. കേരളത്തിലെ എംഎസ്എംഇ വ്യവസായി വായ്പ നൽകാൻ രൂപീകരിച്ചതാണ് ഈ സ്ഥാപനം. 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചു. ആർസിഎഫ്എൽ എന്ന അനിൽ അംബാനിയുടെ കമ്പനിയിലാണ് നിക്ഷേപിച്ചതെന്നും വി.ഡി. സതീശൻ ആരോപിച്ചു. 2015 മുതൽ അനിൽ അംബാനിയുടെ വ്യവസായം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കമ്പനിയിലേക്കാണ് ഇത്ര വലിയ തുക നിക്ഷേപിച്ചതെന്നും വി.ഡി. സതീശൻ ആരോപിച്ചിരുന്നു.
ALSO READ: ജമാഅത്തെ ഇസ്ലാമി യുഡിഎഫിനോട് അടുക്കുന്നത് കാണുമ്പോൾ പിണറായി വാലിന് തീ പിടിച്ച് ഓടുന്നു: എം.കെ. മുനീർ
എന്നാൽ, വി.ഡി. സതീശൻ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചിരുന്നു. ധനകാര്യ സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഷെഡ്യൂൾ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താം. അങ്ങനെയൊരു കമ്പനിയിൽ നിക്ഷേപം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ച തോമസ് ഐസക് മാനദണ്ഡങ്ങൾ പാലിച്ചാണ് അനില്‍ അംബാനിയുടെ കമ്പനിയില്‍ തുക നിക്ഷേപിച്ചതെന്നും വ്യക്തമാക്കിയിരുന്നു.