അനധികൃത സ്വത്ത് സമ്പാദന പരാതിയിലെ സിബിഐ അന്വേഷണം നേരിടാൻ ഉറച്ച് കിഫ്ബി സിഇഒ കെ. എം. എബ്രഹാം. കേസിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് ഇതിൻ്റെ ഭാഗമായാണ്. ഹാജരാക്കിയ രേഖകൾ കോടതി പരിഗണിച്ചില്ലെന്ന വാദം ഉയർത്തിയാണ് നീക്കം. അന്വേഷണത്തെ നിയമപരമായി നേരിടാനുള്ള നീക്കവും കെ എം എബ്രഹാം തുടങ്ങിയിട്ടുണ്ട്.
ധനവകുപ്പ് സെക്രട്ടറി ആയിരിക്കെ കെ എം എബ്രഹാം അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ആണ് പരാതി നൽകിയത്. മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലെ അപ്പാർട്ട്‌മെൻ്റും കൊല്ലം കടപ്പാക്കടയിലെ കെട്ടിട നിർമാണവും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. വർഷങ്ങൾ നീണ്ട നിയമ വ്യവഹാരങ്ങൾക്ക് ഒടുവിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തൻ്റെ ഭാഗം കേട്ടില്ലെന്ന്, ഉത്തരവ് വന്നതിന് പിന്നിലെ കെ എം എബ്രഹാം ആരോപിച്ചിരുന്നു.
ഹാജരാക്കിയ രേഖകൾ പഠിച്ചില്ല എന്നായിരുന്നു ആരോപണം. ഹർജിക്കാരൻ ജോമോൻ പുത്തൻപുരയ്ക്കലിന് വ്യക്തിപരമായി വൈരാഗ്യം ഉണ്ടെന്നും ആരോപിച്ചിരുന്നു.ഇത് നേരിടുന്നതിന്റെ ഭാഗമായാണ് ഇന്നലെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതും. കേസിൽ ഗൂഢാലോചന അന്വേഷിക്കണം എന്നാണ് ആവശ്യം. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഗൂഡാലോചന അന്വേഷിക്കണം എന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആവശ്യം സർക്കാർ പരിഗണിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
അതേസമയം സിബിഐ അന്വേഷണത്തിന് എതിരെ സുപ്രീം കോടതിയെ സമീപിക്കാൻ എബ്രഹാം നീക്കം നടത്തുന്നുണ്ട്.മുതിർന്ന അഭിഭാഷകരുമായി സംസാരിച്ചു എന്നാണ് വിവരം. സിബിഐ അന്വേഷണം സധൈര്യം നേരിടും എന്നാണ് ഇന്നലെ പറഞ്ഞതെങ്കിലും അന്വേഷണത്തെ എതിർക്കാനുള്ള നീക്കം തുടരുകയാണ് കെ എം എബ്രഹാം.