ഓണക്കാലത്ത് സപ്ലൈകോയ്ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ. ബജറ്റിൽ വകയിരുത്തിയതിനേക്കാൾ അധിക തുക നൽകും. സപ്ലൈകോയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കരാറുകാർ അപൂർവം സാധനങ്ങൾ മാത്രമാണ് നൽകാതിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ആവശ്യ നിത്യോപയോഗ സാധനങ്ങൾ 35 ശതമാനം വരെ വിലകുറച്ച് സപ്ലൈകോ വഴി വിതരണം ചെയ്യുന്നതിനാണ് തുക അനുവദിച്ചത്. ഓണത്തിനു മുന്നോടിയായി സാധനങ്ങൾ എത്തിക്കുന്ന വിതരണക്കാർക്കു നൽകുന്നതടക്കം ഈ തുക ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. വിപണി ഇടപെടലിന് ഈ വർഷത്തെ ബജറ്റിൽ 205 കോടി രൂപയാണ് വകയിരുത്തിയത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ ആവശ്യത്തിനായി ബജറ്റിലെ വകയിരുത്തൽ 205 കോടി രൂപ ആയിരുന്നുവെങ്കിലും 391 കോടി രൂപ അനുവദിച്ചിരുന്നു. ഓണക്കാലം മുതലുള്ള വിപണി ഇടപെടലിന് ധനവകുപ്പിൽനിന്ന് ലഭിക്കാനുള്ളത് കോടികളാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 1,525 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് വിവരം. ഇതില്‍ 700 കോടിയോളം രൂപ സാധനങ്ങള്‍ എത്തിക്കുന്ന വിതരണക്കാർക്ക് നൽകാനുമുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കുറച്ചെങ്കിലും പരിഹാരമുണ്ടാകണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 500 കോടിയെങ്കിലും വേണമെന്നിരിക്കെയാണ് ധനവകുപ്പ് 100 കോടി നൽകിയിരിക്കുന്നത്.