എഡിജിപി അജിത് കുമാര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വേണ്ടി ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്ന പി.വി. അന്‍വറിന്‍റെ ആരോപണം തള്ളി കൊടിക്കുന്നില്‍ സുരേഷ് എംപി. പി.വി. അന്‍വര്‍ പറയുന്നത് വിവരക്കേടാണ്. അന്‍വറിന്‍റെ ആരോപണം മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാനാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. അന്‍വര്‍ ഈ വിഷയത്തില്‍ ഡബിള്‍ ഗെയിം കളിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു.
കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക് പോകുമെന്ന വാർത്ത അവാസ്തവമാണ്. ബിജെപി മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്, ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ആളുകള്‍ വരുന്ന കാലമാണ്. ഇന്ത്യയില്‍ ഇനി കോണ്‍ഗ്രസിന്‍റെ കാലമാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ALSO READ : പിണറായി മോദിയുടെ മറ്റൊരു രൂപം; തൃശൂര്‍ പൂരം കലക്കിയതില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണം: വി.ഡി. സതീശന്
അതേസമയം, എഡിജിപി - ആര്‍എസ്‌എസ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്‍ രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറ്റൊരു രൂപമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. മുഖ്യമന്ത്രിയുടെ ദൂതനായി എഡിജിപി അജിത് കുമാര്‍ ആർഎസ്എസ് നേതാവിനെ കണ്ടെന്ന തന്‍റെ ആരോപണം എല്ലാവരും ഇപ്പോൾ അംഗീകരിച്ചെന്നും സതീശന്‍ പറഞ്ഞു. തൃശൂര്‍ പൂരം കലക്കാന്‍ നടത്തിയ ഗൂഢാലോചനയാണിത്. നിസാരമായി കാണാനാവില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്നും വി.ഡി. സതീശന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.