കോഴിക്കോട് കൊയിലാണ്ടി മുചുകുന്ന് കോളേജിൽ ഡിവൈഎഫ്ഐ കൊലവിളിയിൽ കേസെടുത്ത് പൊലീസ്. എംഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കലാപം ഉണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു പരാതി.
കാനത്തിൽ ജമീലയുടെ പേഴ്സ്ണൽ അസിസ്റ്റൻ്റ് വൈശാഖ്, പി. ബിനു, അനൂപ്, സൂര്യ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 60 ഡിവൈഎഫ്ഐ പ്രവർത്തകർക്കും എതിരെയാണ് കൊയിലാണ്ടി പൊലീസ് കേസ് എടുത്തിരിക്കുന്നത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം.
കഴിഞ്ഞ ദിവസമാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുച്ചുകുന്ന് കോളേജില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടയിലായിരുന്നു യുഡിഎസ്എഫ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. അരിയിൽ ഷുക്കൂറിനെ ഓർമയില്ലേയെന്നും, അതേ അവസ്ഥ വരുമെന്നുമായിരുന്നു ഭീഷണി. പൊലീസ് നോക്കി നിൽക്കേയായിരുന്നു ഡിവൈഎഫ്ഐ പ്രകോപന മുദ്രാവാക്യം മുഴക്കിയത്.