NEWSROOM

കോഴിക്കോട്ടെ വസ്ത്ര ഗോഡൗണിലെ തീപിടിത്തം: 75 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തല്‍; ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് പരിശോധന

കെട്ടിട പരിപാലന ചട്ടം പാലിച്ചോയെന്ന് പരിശോധിക്കും. തീപിടിത്തത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി ജയതലിക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ 75 കോടിയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. മൂന്നാം നിലയിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് ഗോഡൗണില്‍ മാത്രം 50 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഇന്ന് പരിശോധന നടത്തും. കെട്ടിട പരിപാലന ചട്ടം പാലിച്ചോയെന്ന് പരിശോധിക്കും. തീപിടിത്തത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി ജയതലിക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് പ്രൈവറ്റ് ബസ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിലാണ് ആദ്യം തീപിടിച്ചത്. ഇവിടെ നിന്നും സമീപത്തുള്ള കടകളിലേക്കും തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. അഞ്ച് മണിക്കൂറോളം എടുത്താണ് തീ അണച്ചത്. തീ പിടിത്തത്തില്‍ വസ്ത്രഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു.

കെട്ടിടത്തിന്റെ രൂപമാണ് തീയണയ്ക്കാന്‍ പ്രതിസന്ധിയായത്. കെട്ടിടത്തിനകത്തേക്ക് കയറാന്‍ കഴിയാതിരുന്നത് വെല്ലവിളിയായെന്നും ബ്ലൂ പ്രിന്റ് കിട്ടിയില്ലെന്നും ജില്ലാ ഫയര്‍ഫോഴ്‌സ് മേധാവി പറഞ്ഞിരുന്നു.

വിവിധ സ്ഥലങ്ങളില്‍ നിന്നായി 14 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയതോടെയാണ് തീ നിയന്ത്ര വിധേയമാക്കാന്‍ കഴിഞ്ഞത്. ജെസിബി ഉള്‍പ്പടെ സ്ഥലത്തെത്തിച്ച് കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിച്ച് നീക്കിയാണ് തീ അണച്ചത്. തീ പടര്‍ന്ന ഉടനെ തന്നെ കെട്ടിടത്തില്‍ നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വൈകീട്ട് അഞ്ച് മണിയോടെയാണ് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തുണിക്കടയില്‍ തീ പിടിച്ചത്. തീ പടര്‍ന്നതോടെ കെട്ടിടത്തിന്റെ മുകള്‍ നില പൂര്‍ണമായും കത്തി നശിച്ചു. തീ ആളി പടര്‍ന്നതിനു അന്തരീക്ഷത്തില്‍ കറുത്ത പുക നിറഞ്ഞതും ആശങ്ക ഉയര്‍ത്തി. അപകട സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ വൈദ്യുതി, ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിന്റെ ഗോഡൗണ്‍, മെഡിക്കല്‍ ഷോപ്പിന്റെ മരുന്ന് സൂക്ഷിച്ച സ്ഥലം എന്നീ സ്ഥാപനങ്ങളിലാണ് പ്രധാനമായും തീ പടര്‍ന്നത്. മന്ത്രി എ.കെ. ശശീന്ദ്രന്‍, എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍, കളക്ടര്‍, ഐജി തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.

SCROLL FOR NEXT