കോഴിക്കോട് നാദാപുരം പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്. റാഗിങ്ങിൽ പ്ലസ് വൺ വിദ്യാർഥിക്ക് പരിക്കേറ്റു. സംഭവത്തിൽ നാല് സീനിയർ വിദ്യാർഥികൾക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സംഭവം. എന്നാൽ വിദ്യാർഥിയെ മർദിച്ചതില്‍ സ്കൂൾ അധികൃതർ ഇതുവരെയും പരാതി നൽകാത്തതുകൊണ്ട് റാഗിങ്ങിൽ പൊലീസ് കേസെടുത്തിട്ടില്ല.
വിദ്യാർഥിയുടെ പിതാവിൻ്റെ പരാതിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദിച്ചതിൻ്റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച ഒന്നേ കാലോടെ പ്ലസ് വൺ പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിയെ സ്കൂളിനെ സമീപം വെച്ച് തടഞ്ഞു വയ്ക്കുകയും ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല എന്നും താടി വളർത്തി എന്നും പറഞ്ഞ് മർദിക്കുകയായിരുന്നു. മുഖത്ത് അടിക്കുകയും തല പിടിച്ച് ചുമരിനിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തിൽ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും മർദനത്തിൻ സ്കൂൾ അധികൃതരുടെ പരാതിയില്ലാത്തതുകൊണ്ട് റാഗിങ് എന്ന പേരിൽ പൊലീസിന് കേസെടുക്കാൻ സാധിച്ചിട്ടില്ല. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 126(2),115(2),118(1),3(5) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.