ഓണാവധിക്ക് നാട്ടിലേക്കും തിരിച്ചുമുള്ള മറുനാടൻ മലയാളികളുടെ യാത്രാദുരിതത്തിന് ആശ്വാസമായി കെഎസ്ആർടിസിയുടെ ഉത്സവകാല പ്രത്യേക സർവീസുകൾ ആരംഭിച്ചു. ഇത്തവണ 255 അന്തർസംസ്ഥാന സർവീസുകളാണ് കെഎസ്ആർടിസി ക്രമീകരിച്ചിട്ടുള്ളത്.
വിവിധ ഡിപ്പോകളിൽനിന്ന് ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, കണ്ണൂർ, പുനലൂർ, തിരുവനന്തപുരം, അടൂർ, പാല, കൊല്ലം എന്നിവിടങ്ങളിൽ നിന്ന് ഈ മാസം 10 മുതൽ 19 വരെയാണ് ഓണം സ്പെഷ്യൽ സർവീസ് നടത്തുന്നത്. ഓണക്കാല തിരക്ക് മുൻകൂട്ടി കണ്ട് സ്വകാര്യ ടൂറിസ്റ്റ് ബസുകൾ യാത്രാനിരക്ക് വൻതോതിൽ ഉയർത്തിയിട്ടുണ്ട്. സാധാരണ ഈടാക്കുന്നതിൻ്റെ ഇരട്ടിയും അതിലധികവുമാണ് ടിക്കറ്റ് നിരക്കായി സ്വകാര്യ ബസുകൾ ഈടാക്കുന്നത്.
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് 2500 മുതൽ 3500 രൂപ വരെയും ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് 1700 മുതൽ 4000 രൂപ വരെയുമാണ് സ്വകാര്യ ബസ് ചാർജ്. ഈ സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ സുരക്ഷിത യാത്രയാണ് കെഎസ്ആർടിസി ഉറപ്പ് നൽകുന്നത്.