പത്തനംതിട്ട കോന്നി ഫോറസ്റ്റ് സ്റ്റേഷനിൽ കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ രോഷപ്രകടനം. ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞ കേസിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തയാളെ മോചിപ്പിക്കാൻ എത്തിയപ്പോഴാണ് എംഎൽഎയുടെ രോഷപ്രകടനം. സ്റ്റേഷൻ കത്തിക്കുമെന്നും വീണ്ടും നക്സലുകൾ വരുമെന്നും എംഎൽഎ ഭീഷണിപ്പെടുത്തി.
കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ കേസിൽ കർഷകനെ കസ്റ്റഡിയിലെടുത്തത് മതിയായ രേഖകളില്ലാതെയാണെന്ന് കെ.യു ജനീഷ് കുമാർ എംഎൽഎ പറയുന്നു. ഇയാളുടെ അറസ്റ്റിനുള്ള രേഖകൾ നൽകാൻ എംഎൽഎ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഒരു വശത്ത് ജനങ്ങൾ പ്രതിഷേധിച്ചു നിൽക്കുമ്പോൾ, മറുവശത്ത് പാവപ്പെട്ടവരെ ഒരു കാര്യവുമില്ലാതെ പിടിച്ചുകൊണ്ടുവരികയാണെന്ന് പറഞ്ഞ ജനീഷ് എംഎൽഎ, ഇവിടെ രണ്ടാമതും നക്സലുകൾ വരുമെന്നും ഭീഷണിപ്പെടുത്തി.
കൈതകൃഷി പാട്ടത്തിന് എടുത്തവർ സോളർ വേലിയിലൂടെ വലിയ തോതിൽ വൈദ്യുതി കടത്തി വിട്ടതാണ് കാട്ടാനക്ക് ഷോക്കേൽക്കാൻ കാരണമെന്നാണ് വനം വകുപ്പിൻ്റെ വിശദീകരണം. എന്നാൽ അനധികൃതമായി വൈദ്യുതി കൊടുക്കാൻ ഒരു സാധ്യതയും ഇല്ലെന്ന് സ്ഥലം പരിശോധിച്ച കെഎസ്ഇബി അധികൃതർ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ സ്ഥലം പാട്ടത്തിനെടുത്തായാളുടെ സഹായിയെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഇയാളെ ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിക്കുകയും ചെയ്തു.
അതേസമയം, സംഭവത്തിൽ വനം വിജിലൻസ് വിഭാഗം വിശദമായ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. സംഭവം കണ്ടെത്തുന്നതിലും റിപ്പോർട്ട് ചെയ്യുന്നതിലും കാലതാമസം നേരിട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും മനഃപ്പൂർവമായ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കോന്നി ഡിവിഷനിലെ നടുവത്തുമുഴി റെയ്ഞ്ചിന് കീഴില്‍ പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലെ കൈതച്ചക്ക കൃഷിയിടത്തിന് സമീപമാണ് ആനയെ കണ്ടെത്തിയത്. കൊമ്പനാനയാണ് ചരിഞ്ഞത്. സ്വകാര്യ കൈതത്തോട്ടത്തിനു സംരക്ഷണമായി സ്ഥാപിച്ച സോളർ വേലിക്കു മുകളിലായാണ് ആനയുടെ ശരീരം കിടന്നിരുന്നത്. സൗരോർജ വേലിയുടെ തൂണും ഒടിഞ്ഞ നിലയിലായിരുന്നു.
വിവരം പുറത്തറിഞ്ഞതോടെ ഡിഎഫ്ഒ ആയുഷ് കുമാർ കോറിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ആനയുടെ ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. ആനയുടെ കൃത്യമായ പ്രായം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും 20ൽ താഴെയാണെന്നാണ് നിഗമനം.