ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സേറന് ആശ്വാസം. ജനുവരിയിൽ അറസ്റ്റിലായ ഹേമന്ത് സോറന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വ്യാജ രേഖകളിലൂടെ കോടികൾ വിലമതിക്കുന്ന ഭൂമി കൈക്കാലാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടി നേതാവായ ഹേമന്തിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ സിറ്റിങ്ങ് മുഖ്യമന്ത്രി ആകാതിരിക്കാനായിരുന്നു ഹേമന്ത് ആരോപണമുയർന്നതിന് പിന്നാലെ തന്നെ രാജി സമർപ്പിച്ചത്. റാഞ്ചിയിൽ 8.86 ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കിയെന്നാണ് സോറനെതിരെയുള്ള ആരോപണം. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, ഹേമന്ത് സോറന് ലഭിച്ച ജാമ്യം പാർട്ടിക്ക് വലിയ ആശ്വാസം നൽകുന്നതാണ്.