ആഗോള അയ്യപ്പ സംഗമം ഇന്ന്. പമ്പയിൽ ഒരുക്കങ്ങൾ പൂർണം. രാവിലെ ഒമ്പതരയ്ക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിദേശ പ്രതിനിധികൾ ഉൾപ്പെടെ 3500 പേർ പങ്കെടുക്കും. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പമ്പയിൽ.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന്. ശക്തമായ എതിർപ്പുണ്ടെങ്കിലും യോഗത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടെന്ന നിലപാടിൽ സിപിഐഎം. ശക്തമായ എതിർപ്പുയർത്താൻ കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് എസ് ഐ ആർ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ.
ലൈംഗിക വിവാദങ്ങളിൽ പ്രതിഛായ നഷ്ടമായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് പാലക്കാട് എത്തുമോ എന്നതിൽ ഉദ്വേഗം. രാഹുലെത്തിയാൽ ശക്തമായ പ്രക്ഷോഭത്തിന് സിപിഐഎമ്മും ബിജെപിയും. രാഹുലിന് സംരക്ഷണമൊരുക്കുന്നതിൽ പാലക്കാട്ടെ കോൺഗ്രസിൽ അവ്യക്തത.
കെ.ജെ. ഷൈൻ അപവാദ പ്രചരണകേസിൽ കൂടുതൽ പേരേ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പൊലീസ്. അറസ്റ്റും ഇന്ന് തന്നെയുണ്ടാൻ സാധ്യത. വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ ഇന്ന് മാധ്യമങ്ങളെ കാണും.
ഇൻഡിഗോ വിമാനത്തിന് ബോബ് ഭീഷണി. പിന്നാലെ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തി. മുംബൈ ഫുക്കറ്റ് വിമാനമാണ് ചെന്നൈയിലേക്ക് വഴി തിരിച്ചുവിട്ടത്. വിമാനത്തിൻ്റെ ശുചിമുറിയിൽ നിന്ന് ഭീഷണി കത്ത് ലഭിക്കുകയായിരുന്നു
ഡൽഹിയിലെ സ്കൂളുകൾക്ക് നേരം ബോംബ് ഭീഷണി. ഇന്ന് രാവിലെ ഫോണിലൂടെയാണ് ഭീക്ഷണി സന്ദേശമെത്തിയത്. ദ്വാരക ഡിഎസ്പി അടക്കമുള്ള സ്കൂളുകൾക്കാണ് ഭീക്ഷണി സന്ദേശം ലഭിച്ചത്. രണ്ട് ദിവസം മുമ്പും ഈ സ്കൂളുകൾക്ക് ഇ-മെയിലിലൂടെ ഭീക്ഷണി സന്ദേശം ലഭിച്ചിരുന്നു.
മലപ്പുറം വഴിക്കടവിൽ 53കാരനെ സഹോദരൻ കുത്തിക്കൊന്നു. വഴിക്കടവ് നായക്കൻകൂളി മോളുകാലായിൽ വർഗീസ്( 53) ആണ് മരിച്ചത്. സംഭവത്തിൽ വർഗീസിന്റെ ജേഷ്ഠൻ രാജുവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. വർഗീസിന്റെ വീട്ടിലെത്തിയാണ് കുത്തി കൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.
കണ്ണൂർ പയ്യന്നൂർ കോളേജിലെ സംഘർഷത്തിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ചാൾസ് സണ്ണിയുടെ പരാതിയിലാണ് കേസ്
കേരളത്തിൽ എസ്ഐആർ നടപ്പാക്കാൻ സംയുക്ത രാഷ്ട്രീയ കക്ഷികൾ യോഗം ചേരാനിരിക്കെ വിയോജിപ്പ് പ്രകടിപ്പിച്ച് കെപിസിസി വർക്കിങ് പ്രസിഡൻ്റ് പി.സി. വിഷ്ണുനാഥ്. നിലവിൽ എസ്ഐആർ നടപ്പാക്കാൻ പറ്റിയ സമയം അല്ലെന്ന് വിഷ്ണുനാഥ്. മരിച്ചവരെ കണ്ടെത്താനോ, ഡബിൾ വോട്ട് കണ്ടെത്താനോ ഉള്ള സംവിധാനമാണ് കമ്മീഷൻ ഒരുക്കേണ്ടത്. യഥാർത്ഥ വോട്ടർന്മാരെ ബുദ്ധിമുട്ടിക്കുന്ന സമീപനം ശരിയല്ലെന്നും പി.സി. വിഷ്ണുനാഥ്.
സെപ്റ്റംബർ 30നകം കുടുംബത്തിന്റെ ബാധ്യത തീർത്തില്ലെങ്കിൽ സമരവുമായി മുന്നോട് പോകുമെന്ന് വയനാട്ടിൽ ജീവനൊടുക്കിയ മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരുമകൾ പത്മജ. നേതൃത്വത്തിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. മാധ്യമങ്ങളുടെ മുൻപിലാണ് ഉറപ്പുകൾ പറഞ്ഞിരിക്കുന്നത്. ഒക്ടോബർ 2 ന് ഡിസിസിക്ക് മുന്നിൽ സമരം നടത്തുമെന്നും എൻ.എം. വിജയന്റെ മരുമകൾ പത്മജ
തനിക്കെതിരായ സൈബർ ആക്രമണത്തിന്റെ ഉറവിടം പറവൂരാണെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ. വി.ഡി. സതീശൻ പറഞ്ഞ ബോംബ് ഇതാണോ എന്നും എംഎൽഎ ചോദിച്ചു. സൈബർ ആക്രമണത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും, മൊഴിയെടുപ്പ് ഇന്നുണ്ടാകുമെന്നും എംഎൽഎ വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിന് മന്ത്രിമാരായ വി.എൻ. വാസവൻ, പി. പ്രസാദ്, സജി ചെറിയാൻ എന്നിവർ എത്തി. ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ, നടൻ ബോബി സിംഹ, വെള്ളാപ്പള്ളി നടേശൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗോകുലം ഗോപാലൻ തുടങ്ങിയവരും സംഗമത്തിൽ പങ്കെടുക്കാനെത്തി
സർക്കാരിന്റെ വികസന സദസിനെ അനുകൂലിച്ചുള്ള മുസ്ലിം ലീഗ് വിവാദ സർക്കുലർ ക്ലറിക്കൽ മിസ്റ്റേക്കെന്ന് വിശദീകരണം. ജാഗ്രതക്കുറവ് ഉണ്ടായെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എംഎൽഎ. ജില്ലയിൽ യുഡിഎഫ് വികസന സദസ് നടത്തുമെന്നും പി അബ്ദുൽ ഹമീദ്.
ആഗോള അയ്യപ്പ സംഗമത്തിന് പമ്പാ തീരത്ത് തുടക്കമായി. അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനൻ തിരി തെളിയിച്ചു. ഉദ്ഘാടനം മുഖ്യമന്ത്രി അൽപ്പസമയത്തിനുള്ളി നിർവഹിക്കും. മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ. വാസവൻ, എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, വീണാ ജോർജ്, തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു, ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ, വെള്ളാപ്പള്ളി നടേശൻ, കൈതപ്രം തുടങ്ങിയ രാഷ്ട്രീയ സാമൂഹിക നേതാക്കളെല്ലാം വേദിയിലെത്തി.
ആഗോള അയ്യപ്പ സംഗമത്തിന് ഔദ്യേഗിക തുടക്കം. സംഗമം തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യപ്പ ഭക്തരുടെ മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം തിരുമല ബിജെപി കൗൺസിലർ തിരുമല അനിൽ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. ആത്മഹത്യാക്കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശമുണ്ട്. അനിൽ നേതൃത്വം നൽകുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകർന്നിരുന്നു. അതിൽ പാർട്ടി സംരക്ഷിച്ചില്ലെന്ന് അനിലിന്റെ ആത്മഹത്യ കുറിപ്പ്.
പാറശ്ശാല മുൻ എസ്എച്ച്ഒയുടെ വാഹനമിടിച്ച് വൃദ്ധൻ മരിച്ച സംഭവത്തിൽ അനിൽകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിനോട് നിലപാട് തേടി കോടതി. തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതിയുടെതാണ് നടപടി. തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.
ആഗോള അയ്യപ്പ സംഗമത്തിൽ പ്രതിഷേധവുമായി ശിവസേന. സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണയുമായി വിശ്വാസി സമൂഹം.
കൊച്ചിയിൽ പൊലീസിനെ ആക്രമിച്ച് കടന്ന് കളഞ്ഞ കഞ്ചാവ് കേസ് പ്രതിയെ ബംഗ്ലാദേശിൽ നിന്നും പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശി തൻവീർ ആലം എന്നയാളെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്. പ്രതി പിടിയിലാകുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
പാലക്കാട് മലമ്പുഴ ചേമ്പനയിൽ ജനവാസ മേഖലയിൽ പുലി അവശനിലയിൽ. നാട്ടുകാരാണ് പുലിയെ അവശനിലയിൽ കണ്ടെത്തിയത്. ചേമ്പനയിലെ ഒരു തോട്ടിൽ പുലിയെ അവശനിലയിൽ കിടക്കുകയായിരുന്നു. വനം വകുപ്പ് സ്ഥലത്തെത്തി നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം പുരോഗമിക്കുന്നു. 11 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഇരട്ട വോട്ട് ചേർത്തെന്ന ആരോപണത്തിന് പരിഹാരം എസ്ആഐർ ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ പറഞ്ഞു. എസ്ഐആറുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ കളക്ടർ നേരിട്ട് ഇടപ്പെട്ട് പരിഹരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
സംസ്ഥാന എസ്ഐആറിനെതിരെ സിപിഐഎം രംഗത്ത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറിനെതിരെ രൂക്ഷ വിമർശനമാണ് സിപിഐഎം നേതാവ് എം.വി. ജയരാജൻ നടത്തിയത്. ബീഹാർ മാതൃകയോട് യോജിക്കാൻ കഴിയില്ലെന്ന് ജയരാജൻ പറഞ്ഞു.
2002 ലെ പട്ടിക അടിസ്ഥാന രേഖയാകരുത്. 2024 ലെ പട്ടിക വച്ചായിരിക്കണം കരട് തയ്യാറാക്കേണ്ടത്. അഞ്ച് ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടർമാരെ ഒഴിവാക്കാനുള്ള നടപടി അംഗീകരിക്കാനാകില്ലെന്നും എം.വി. ജയരാജൻ പറഞ്ഞു.
തിരുവനന്തപുരം പാറശാല ചാവടിയിൽ തെങ്ങ് വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. ചാവടി സ്വദേശികളായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. തെങ്ങ് വീണ് പാലം തകർന്നായിരുന്നു അപകടം.
ആഗോള അയ്യപ്പ സംഗമം വിജയമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഷയത്തിൽ ഇനിയും ഒരുപാട് ചർച്ചകൾ നടക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നത് ന്യായമായ ആവശ്യമാണ്. സുപ്രീം കോടതിയിലെ സത്യവാങ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ട ആവശ്യമില്ല. തിരുത്തിയ രീതിയിലാണ് സർക്കാരിൻ്റെ സമീപനമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അയ്യപ്പ സംഗമ വേദിയിൽ നിന്ന് നേരത്തെ മടങ്ങിയതിൽ വിശദീകരണവുമായി തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ. സന്നിധാനത്ത് ദർശനം നടത്താനാണ് നേരത്തെ ഇറങ്ങിയത്. ഒരു മണിക്ക് ദർശനം നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ചടങ്ങിൽ നിന്ന് ഇറങ്ങാൻ വൈകി. നാലുമണിക്ക് മാത്രമേ ഇനി ദർശനം നടത്താനാകൂവെന്നും സന്നിധാനത്തേക്ക് പോകുന്നതിനിടെ ഡിഎംകെ മന്ത്രി പറഞ്ഞു. അയ്യപ്പ സംഗമത്തിൽ സന്തോഷമാണുള്ളതെന്നും പളനിവേൽ ത്യാഗരാജൻ പറഞ്ഞു. ചടങ്ങിൽ ആശംസ പ്രസംഗം നടത്താൻ തമിഴ്നാട് മന്ത്രിയെ വിളിക്കാൻ വൈകിയിരുന്നു. ഇതിന് പിന്നാലെ മന്ത്രി വി എൻ വാസവനോട് സംസാരിച്ചശേഷം മന്ത്രി വേദിയിൽ നിന്ന് ഇറങ്ങുകയായിരുന്നു.
തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ വാക്പോര്. എസ്ഐആർ ഉദ്ദേശശുദ്ധി എല്ലാവരും അംഗീകരിച്ചെന്ന ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎമ്മും കോൺഗ്രസും ആഞ്ഞടിച്ചു. ബിഹാർ മാതൃകയോട് യോജിപ്പില്ലെന്ന് സിപിഐഎം പ്രതിനിധി എംവി ജയരാജൻ പറഞ്ഞു. എസ്ഐആർ നടപ്പിലാക്കുന്നത് പ്രായോഗികമായി സാധ്യമല്ലെന്ന് പിസി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. എന്നാൽ നടപടികൾ എല്ലാം നിയമം അനുസരിച്ച് ആയിരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽകർ വിശദീകരിച്ചു.
സർക്കാരിന്റെ വികസന സദസിനെ അനുകൂലിച്ചുള്ള സർക്കുലറിൽ വിശദീകരണവുമായി മുസ്ലിം ലീഗ്. സർക്കുലറിൽ പരാമർശം ക്ലറിക്കൽ മിസ്റ്റേക്കെന്ന് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ പി.അബ്ദുൽ ഹമീദ്. സർക്കുലർ തയ്യാറാക്കുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി എംഎൽഎ. ജില്ലയിൽ യുഡിഎഫ് വികസന സദസ്സ് നടത്തുമെന്നും പി അബ്ദുൽ ഹമീദ് വ്യക്തമാക്കി.
കാസർഗോഡ് കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. തൃക്കരിപ്പൂർ കടപ്പുറത്തെ നിസാറിൻ്റെ മകൻ ഇ.എം.പി മുഹമ്മദാണ് മരിച്ചത്.
പാലക്കാട് മണ്ണാർക്കാട്ടെ റോഡ് കരാർ കമ്പനിയുടെ ഓഫീസ് അടിച്ചു തകർത്ത് യൂത്ത് ലീഗ് പ്രവർത്തകർ. മണ്ണാർക്കാട് അട്ടപ്പാടി റോഡ് പണി വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ജീവനക്കാരെ കയ്യേറ്റം ചെയ്ത പ്രവർത്തകർ, കമ്പ്യൂട്ടറും മേശയും കസേരയും അടക്കം തകർത്തു.
പറവൂരിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. പറവൂരിലെ ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കൂട്ടുകാട് സ്വദേശിയായ ബസ് ജീവനക്കാരനെയാണ് പിടികൂടിയത്. യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന 70 ലക്ഷം എണ്ണം കടന്നു. നറുക്കെടുപ്പിന് ഇനി ഏഴ് ദിവസം മാത്രം ബാക്കി നിൽക്കേ 70,74,550 എണ്ണം ടിക്കറ്റുകളാണ് വിറ്റുപോയത്. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പാലക്കാട് ആണ്. ആകെ അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളിൽ 4,25,450 ടിക്കറ്റുകളാണ് ഇനി വിറ്റ് തീരാനുള്ളത്. ലോട്ടറി വില്പനയുടെ സുഗമമായ നടത്തിപ്പിനായി അവധി ദിവസമായ ഞായറാഴ്ചയും ജില്ലാ, സബ് ജില്ലാ ഭാഗ്യക്കുറി ഓഫീസുകൾ പ്രവർത്തിക്കുന്നതാണ്. നറുക്കെടുപ്പ് ഈ മാസം 27ന്.
തിരുമല ബിജെപി കൗൺസിലർ തിരുമല അനിലിൻ്റെ മരണവാർത്ത സഹിക്കാൻ കഴിയുന്നതല്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ. കുറച്ചുകാലമായി കൗൺസിലിൽ അനിൽ സജീവമായി പങ്കെടുത്തിരുന്നില്ല. സാമ്പത്തിക ബാധ്യതയെക്കുറിച്ച് ചില സംസാരങ്ങൾ കേട്ടിരുന്നു. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചാണ് ആദ്യമായി അറിയാവുന്നത്. കൗൺസിലിൽ പങ്കെടുക്കാതിരുന്നത് ആരോഗ്യപ്രശ്നങ്ങൾ മൂലമെന്നാണ് പറഞ്ഞത്. ആശുപത്രിയിൽ കാണിക്കുന്ന കാര്യത്തിൽ ഡെപ്യൂട്ടി മേയർ അടക്കം ഇടപെട്ടിരുന്നു. നിലവിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും മേയർ.
നരേന്ദ്രമോദി ജയിച്ചത് വോട്ട് ചോരിയിലൂടെ എന്ന് രാഹുൽ ഗാന്ധി. പുതിയ വെളിപ്പെടുത്തലിൽ എല്ലാം വ്യക്തമാകുമെന്നും ഇനി വരുന്നത് ഹൈഡ്രജൻ ബോംബ് തന്നെ ആയിരിക്കുമെന്നും രാഹുൽ വയനാട്ടിൽ പറഞ്ഞു. ഉമ്മൻചാണ്ടി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടന ചടങ്ങിന് പ്രിയങ്ക ഗാന്ധിയോടൊപ്പം എത്തി മടങ്ങവേയാണ് രാഹുലിൻ്റെ പരാമർശം
ദേവസഹായം പിള്ളയെ ഇന്ത്യയിലെ വിശ്വാസികളുടെ മധ്യസ്ഥനായി പ്രഖ്യാപിക്കാൻ ഒരുങ്ങി കത്തോലിക്കാ സഭ. മതപരിവർത്തനത്തിന്റെ പേരിൽ രക്തസാക്ഷിയായ ആളാണ് ദേവസഹായം പിള്ള എന്ന് വത്തിക്കാൻ. മതപരിവർത്തന ആരോപണങ്ങൾ വീണ്ടും ശക്തിപ്പെടുത്തുന്നതിനിടയിലാണ് വത്തിക്കാന്റെ പ്രഖ്യാപനം. ഒക്ടോബർ 15ന് ഇന്ത്യയിലും വത്തിക്കാനിലും ഒരേ സമയം പ്രഖ്യാപനം നടക്കും.
ആറ്റുകാൽ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ക്ഷേത്രത്തിന്റെ ഇമെയിലിലേക്കാണ് സന്ദേശമെത്തിയത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഭീഷണി സന്ദേശമെത്തുന്നത്. തമിഴ്നാട് പൊലീസ് ബോംബ് വെയ്ക്കാൻ സഹായിച്ചെന്നും മെയിലിലുണ്ട്.
കോഴിക്കോട് വടകരയിൽ അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിന് സി.പി.ആർ നൽകി ജീവൻ രക്ഷിച്ച് സിവിൽ ഡിഫൻസ് അംഗം. നിർത്താതെ കരഞ്ഞ കുഞ്ഞ് അബോധാവസ്ഥയിലാകുകയായിരുന്നു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയാണ് രക്ഷപെടുത്തിയത്.
തിരുവനന്തപുരത്ത് അതിജീവിതയെ സഹപാഠി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. പീഡനക്കേസ് പ്രതിയായ സഹപാഠിക്കെതിരെയാണ് കേസെടുത്തത്. സാമൂഹ്യ മാധ്യമത്തിലൂടെ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
കോട്ടയം നാഗമ്പടത്ത് 11 പേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. എബിസി സെൻ്ററിൽ നിരീക്ഷണത്തിലിരിക്കെ ഇന്നലെ നായ ചത്തു. തിരുവല്ലയിലെ പക്ഷി-മൃഗ രോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഫലം ലഭിച്ചത്.
ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ ജനറൽ സെക്രട്ടറിയും തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിലിൻ്റെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. "ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വളരെ അടുത്ത് പ്രവർത്തിച്ചിരുന്ന അനിൽ, വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നൊരു നേതാവ് കൂടിയാണ്. രണ്ടു ദിവസം മുൻപും അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു", രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
ബിജെപി കൗൺസിലർ തിരുമല അനിലിൻ്റെ മരണത്തിന് പിന്നാലെ സഹകരണസംഘം തട്ടിപ്പിൽ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐഎം. സഹകരണ സംഘത്തിലെ ക്രമക്കേടാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് വ്യക്തമായെന്നും, പലതും മറച്ചുവെക്കാനുള്ളതുകൊണ്ടാണ് ബിജെപി മാധ്യമപ്രവർത്തകരെ ആക്രമിച്ചതെന്നും സിപിഐഎം പറഞ്ഞു.
ആറ്റുകാൽ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി വ്യാജമെന്ന് പൊലീസ്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നും, ഭീഷണി സൈബർ പൊലീസിന് കൈമാറിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം. കൊല്ലം, മലപ്പുറം സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആർസിസിയിൽ ചികിത്സയിലുള്ള കൊല്ലം സ്വദേശിനിക്കും, മലപ്പുറം സ്വദേശിയായ 13 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതോടെ ഈ കുട്ടിയുൾപ്പടെ രോഗം സ്ഥിരീകരിച്ച 10 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ട്.
ബിജെപി കൗൺസിലർ തിരുമല അനിലിൻ്റെ മരണത്തിൽ കേസെടുത്ത് പൂജപ്പുര പൊലീസ്.
തൃണമൂൽ കോൺഗ്രസിന് കേരളത്തിലും അംഗീകാരം. രജിസ്ട്രേഷൻ പൂർത്തിയായതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിയ പട്ടികയിൽ തൃണമൂൽ കോൺഗ്രസിൻ്റെ പേര് ഉൾപ്പെടുത്തി. രജിസ്ട്രേഷൻ ആയതതോടെ തൃണമൂൽ കോൺഗ്രസിൻ്റെ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിക്കാം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായ പി. വി. അൻവർ നൽകിയ പത്രിക തള്ളിയിരുന്നു. പിന്നീട് സ്വതന്ത്ര സ്ഥാനാർഥി ആയി നൽകിയ പത്രികയാണ് അന്ന് സ്വീകരിച്ചത്.
പാലക്കാട് അട്ടപ്പാടിയിൽ ജൽജീവൻ മിഷൻ പദ്ധതി ട്രയൽ റണ്ണിനിടെ വീണ്ടും പൈപ്പ് പൊട്ടി. മണ്ണാർക്കാട്- ആനക്കട്ടി റോഡിൽ വെള്ളം നിറഞ്ഞു. അട്ടപ്പാടി കാവുണ്ടിക്കൽ പ്ലാമരം ഭാഗത്താണ് ട്രയൽ റണ്ണിനിടെ പൈപ്പ് പൊട്ടിയത്.
മഞ്ചേരി മെഡിക്കൽ കോളേജിൽ താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്ത സംഭവത്തിൽ തുടർനടപടികളുമായി പൊലീസ്. രണ്ടു താൽക്കാലിക ജീവനക്കാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. രണ്ട് ജീവനക്കാരെ പ്രതി ചേർക്കാൻ നീക്കമുണ്ടെന്നാണ് സൂചന. ജീവനക്കാർക്ക് എതിരെയുള്ള കേസ് വിവാദമായയോടെ പൊലീസ് തുടർനടപടികൾ എടുത്തിരുന്നില്ല. ഒരു മാസത്തിന് ശേഷമാണ് പൊലീസിൻ്റെ നീക്കം.
2023 ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മോഹൻ ലാലിന്. 'മോഹൻലാലിൻ്റെ സിനിമാ യാത്രാ തലമുറകളെ പ്രചോദനമേകുന്നത്' ആണെന്ന വിലയിരുത്തലിന് പിന്നാലെയാണ് അവാർഡ് പ്രഖ്യാപിച്ചത്. ദേശീയ ചലച്ചിത്ര പുരസ്കാരത്തിനൊപ്പം ഈ മാസം 23ന് വിതരണം ചെയ്യും. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിക്കാണ് മോഹൻലാൽ അർഹനായത്.
ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. ഇടുക്കിയിൽ മൂന്നാർ മറയൂർ റോഡിൽ വാഗുവരൈ ലക്കത്താണ് ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ ജോജു ജോർജ് അടക്കം 5 പേര്‍ പരിക്കേറ്റു.
മോഹൻലാലിനെ അഭിനന്ദനവുമായി മമ്മൂട്ടി. ഈ കിരീടം നിങ്ങൾ അർഹിക്കുന്നു. സഹപ്രവർത്തകൻ എന്നതിലപ്പുറം സഹോദരനായ മോഹൻലാലിനെപ്പറ്റി സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹൻലാൽ മികവിൻ്റെ പ്രതീകമാണ് എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശം എത്തിയത്. മോഹൻലാൽ മികവിൻ്റെയും വൈവിധ്യത്തിൻ്റെയും പ്രതീകമാണെന്നും, മലയാള സിനിമയുടെ മുൻനിര വെളിച്ചമാണെന്നും, ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണെന്നും മോദി പറഞ്ഞു.
മോഹൻലാലിന് അഭിനന്ദനവുമായി താരസംഘടന അമ്മ. മോഹൻലാൽ നാല് ദശാബ്ദങ്ങൾ ഇന്ത്യൻ സിനിമയെ ഉയർന്ന തലത്തിലേക്ക് നയിച്ച പ്രതിഭയാണ്. മലയാള സിനിമയുടെ പ്രതിഫലനമായി ഇനിയും യശസ്സ് ഉയർത്താൻ ആകട്ടെ എന്നും ആശംസക്കുറിപ്പിൽ പറയുന്നു.