സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യ മന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം. ആക്റ്റിവിസ്റ്റ് തീസ്ത സെതൽവാദിന് ജാമ്യാപേക്ഷ പരിഗണിക്കവെയുള്ള ഡി.വൈ. ചന്ദ്രചൂഡിന്റെ ഇടപെടലിൽ അന്വേഷണം വേണമെന്ന പരാതിയിലാണ് നടപടി. പാട്ന ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് രാകേഷ് കുമാറിന്റെ പരാതിയാണ് നിയമ മന്ത്രാലയം പേഴ്സണൽ കാര്യ മന്ത്രാലയത്തിന് കൈമാറിയത്.
സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന് ജാമ്യം നൽകിയതിൽ വഴിവിട്ട ഇടപെടൽ ഉണ്ടായെന്നാണ് പരാതിയിലെ ആരോപണം.വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പരാതി.
2016 മെയ് 13-നായിരുന്നു ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേൽക്കുന്നത്. സുപ്രീം കോടതി ജസ്റ്റിസ് പദവിക്ക് മുൻപായി അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 2000 മാർച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേൽക്കുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്നത് വരെ ബോംബൈ ഹൈക്കോടതിയിൽ ആയിരുന്നു സേവനം. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി പദവിയിലെത്തും വരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.