പി.വി. അൻവർ എംഎൽഎയ്ക്കെതിരെ വിമർശനവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. എൽഡിഎഫിന് ചേരാത്ത നിലപാടാണ് അൻവർ സ്വീകരിച്ചത്. എൽഡിഎഫിന്റെ ഭാഗമാകാൻ അദ്ദേഹം തയ്യാറായില്ല. പകരം സ്വതന്ത്ര നിലപാടാണ് അൻവർ പറയാൻ ശ്രമിച്ചതെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
സിപിഎം പാർലമെൻ്ററി പാർട്ടി അംഗമായ ഒരാൾക്ക് ചേർന്ന നിലപാട് അല്ല അൻവറിൻ്റേത്. പിണറായിക്ക് എതിരെ വലിയ രീതിയിൽ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് തന്നെയാണ് ഈ പാർട്ടി മുന്നോട്ട് പോകുന്നത്. അൻവറിൻ്റെ താത്പര്യം ആരോപണങ്ങളിൽ നടപടി സ്വീകരിക്കാൻ ഉള്ള ശ്രമം അല്ലെന്നും പാർട്ടിയെ തകർക്കാനാണ് ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: 'ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്തെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പുഷ്പൻ, അടങ്ങാത്ത വേദനയും അണയാത്ത ആവേശവുമാണ്': മുഖ്യമന്ത്രി
ശത്രുക്കളുടെ കയ്യിലെ കോടാലിയായി മാറാൻ ശ്രമിക്കുകയാണ് അൻവർ എന്നും ടി.പി. രാമകൃഷ്ണൻ വിമർശിച്ചു. എഡിജിപിയെ മാറ്റി നിർത്തി അന്വേഷിക്കണമെന്നാണ് സിപിഐ പറഞ്ഞത്. അത് അഭിപ്രായ വ്യത്യാസം അല്ല. ചർച്ച ചെയ്ത് മുന്നോട്ട് പോകും. ആരോപണങ്ങൾ ശരിയെങ്കിൽ സർക്കാർ കടുത്ത നിലപാടുകൾ സ്വീകരിക്കുമെന്നും ടി.പി. രാമകൃഷ്ണൻ രാമകൃഷ്‌ണൻ പറഞ്ഞു.
പുഷ്പന്റെ വിയോഗത്തിലും ടി.പി. രാമകൃഷ്ണൻ അനുശോചനം അറിയിച്ചു. സമരരംഗത്തെ പോരാളികൾക്ക് കരുത്തേകുന്ന വാക്കുകൾ പുഷ്പൻ പകർന്ന് നൽകി. പൊരുതുന്ന ജനവിഭാഗങ്ങൾക്ക് കരുത്തേകിയ വിപ്ലവകാരിയായ അദ്ദേഹത്തിന്റെ നഷ്ടം നികത്താൻ കഴിയാത്തതാണെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.