എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയില്‍ വിവാദങ്ങൾ ശക്തമാകുന്ന സാഹചര്യത്തില്‍ എകെജി സെൻ്ററിൽ ചേർന്ന നിർണായക എൽഡിഎഫ് യോഗം അവസാനിച്ചു. എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത് കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു.
ALSO READ: "ആർഎസ്എസിനെ പൊന്നുപോലെ സംരക്ഷിക്കുകയെന്നത് പൊലീസ് അജണ്ട"; പി.വി. അൻവറിൻ്റെ ആരോപണങ്ങൾ ശരി വെച്ച് സന്ദീപാനന്ദഗിരി
എഡിജിപി വിഷയം അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്ന് ആർജെഡി യോഗത്തിന്‍റെ തുടക്കത്തിൽ തന്നെ ആവശ്യപ്പെട്ടു. മറ്റു ഘടകകക്ഷികളും സമാന ആവശ്യമുന്നയിച്ചു.
തൃശൂർ പൂരം വിവാദത്തില്‍ എല്‍ഡിഎഫിനുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്ന് വന്നിരുന്നത്. എന്നാല്‍, യോഗത്തിലെ മുഖ്യമന്ത്രിയുടെ വിശദീകരണങ്ങള്‍ക്ക് ഘടക കക്ഷികള്‍ വഴങ്ങുകയായിരുന്നു. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് വരട്ടെയെന്നും മാധ്യമങ്ങളുടെ അജണ്ടകളില്‍ വീഴരുതെന്നും ഘടക കക്ഷികള്‍ക്ക് മുഖ്യമന്ത്രി നിർദേശം നല്‍കി.
എൽഡിഎഫ് കൺവീനർ തീരുമാനം പറയുമെന്നായിരുന്നു യോഗ ശേഷമുള്ള സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. യോഗത്തിന് മുന്നോടിയായി സിപിഐ, സിപിഎം സംസ്ഥാന സെക്രട്ടറിമാരും ചർച്ച നടത്തിയിരുന്നു.