ദ ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭിമുഖം വിവാദമായ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ. എൻ. ബാലഗോപാൽ. കേരളത്തിലെ ഏതെങ്കിലും ഒരു പ്രദേശത്തെ ജനങ്ങളെയോ സ്ഥലത്തെയോ മോശപ്പെടുത്തി സംസാരിക്കുന്ന സമീപനം ഇടതുപക്ഷത്തിന് ഇല്ല. ദ ഹിന്ദുവിന് പറ്റിയ തെറ്റാണ് അത് എന്ന് അവർ തന്നെ പറഞ്ഞു കഴിഞ്ഞു. ഇക്കാര്യത്തിൽ ഇന്നലെ മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. അൻവറിന്റെ നടപടി ശരിയായില്ല. പ്രതിപക്ഷത്തിന് ഉപയോഗിക്കാവുന്ന ആയുധമായി അൻവർ മാറിയെന്നും കെ. എൻ. ബാലഗോപാൽ വിമർശിച്ചു.
ALSO READ: ദേശീയ ചാനലുകൾ വർഗീയത പ്രചരിപ്പിക്കുന്നു, ഉന്നം വെക്കുന്നത് കേരളത്തെ: പി. കെ. കുഞ്ഞാലിക്കുട്ടി
മുഖ്യമന്ത്രിക്ക് ജനങ്ങളോട് സംസാരിക്കാൻ പിആർ ഏജൻസിയുടെ ആവശ്യമില്ലെന്നും പിആർ ഏജൻസിയുടെ സഹായത്തോടെ വളർന്നുവന്ന പാർട്ടിയല്ല ഞങ്ങളുടേതെന്നും മന്ത്രി വി. ശിവൻകുട്ടിയും ഇന്ന് പ്രതികരിച്ചിരുന്നു.
അതേസമയം, ദ ഹിന്ദുവിൽ നൽകിയ അഭിമുഖത്തിൽ വന്ന പരാമർശങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തന്നെ പ്രതികരണം അറിയിച്ചിരുന്നു. നമ്മുടെ സംസ്ഥാനത്തെ ഒരു ജില്ലയേയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം തൻ്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെപ്പറ്റി തന്റെ ഭാഗത്ത് നിന്ന് മുൻപും പരാമർശം ഉണ്ടായിട്ടില്ല. എന്നാൽ ചില കാര്യങ്ങളിൽ വിയോജിപ്പ് പറയാറുണ്ട്. വർഗീയത അടക്കമുള്ള കാര്യങ്ങളിലുള്ള വിയോജിപ്പ് മുൻപും തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു