കോഴിക്കോട് കൂടരഞ്ഞി മഞ്ഞക്കടവ് ജനവാസമേഖലയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. മൂന്ന് വയസ് പ്രായമായ ആൺപുലിയാണ് കൂട്ടിലായത്. പുലിയെ താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി.
ജനുവരി 4നാണ് മഞ്ഞക്കടവ് കൂരിയോട് നിവാസിയായ പൈക്കാട്ട് ഗ്രേസ്സിയെ ആടുമേയ്ക്കുന്നതിനിടെ പുലി ആക്രമിക്കുന്നത്. ഭയന്നോടിയ ഗ്രേസ്സിക്ക് വീണ് പരിക്കേറ്റിരുന്നു. ഇവരുടെ വീട്ടിൽ നിന്നും 50 മീറ്റർ മാറി, സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
പുലിയുടെ സാന്നിധ്യമുണ്ടെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയുടെ കാഷ്ടവും കാൽപാടുകളും കണ്ടെത്തിയിരുന്നു. തുടർന്നാണ് നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചത്. എന്നാൽ ക്യാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല. കൂട് സ്ഥാപിച്ച് 21ാം ദിവസമാണ് പുലി കൂട്ടിലാകുന്നത്. ദിവസങ്ങൾ നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമായതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ. കൂട്ടിലായ പുലിയെ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. വൈദ്യ പരിശോധനക്ക് ശേഷം തുടർ നടപടികൾ സ്വീകരിക്കും.
അതേസമയം കടുവാ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട വയനാട് പഞ്ചാരക്കൊല്ലിയിൽ വീണ്ടും പ്രതിഷേധം നടത്തുകയാണ് നാട്ടുകാർ. കലക്ടറെത്തി ചർച്ച നടത്താത്തതിൽ പ്രതിഷേധിച്ചാണ് ബേസ് ക്യാംപിന് മുന്നിൽ സ്ത്രീകളടക്കം പ്രതിഷേധിച്ചത്.
ഉച്ചതിരിഞ്ഞ് മൂന്നമണിയോടെ കലക‍്‍ടർ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ നാലു കഴിഞ്ഞിട്ടും കലക്ടർ എത്താതിരുന്നതോടെ പ്രതിഷേധവുമായി എത്തുകയായിരുന്നു. പൊലീസും നാട്ടുകാരുമായി ഇന്തും തള്ളുമുണ്ടായി.
അതിനിടെ നരഭോജി കടുവയെ പിടികൂടാനായി വനംവകുപ്പ് ചീഫ് വെറ്റിനറി ഡോക്ടർ അരുൺ സക്കറിയ പഞ്ചാരക്കൊല്ലിയിലെത്തി. പ്രിയദർശിനി എസ്റ്റേറ്റിലും സമീപത്തുമായി വനംവകുപ്പ് കടുവയ്ക്കായി നടത്തുന്ന തെരച്ചിലിന് നേതൃത്വം നൽകാനാണ് അരുൺ സക്കറിയ എത്തിയത്.