ലോക്സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു പ്രസ്താവനയിൽ തെറ്റില്ലെന്ന് ഉത്തരാഖണ്ഡ് ജ്യോതിഷ് പീഠത്തിലെ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. രാഹുൽ ഗാന്ധി ഹിന്ദു മതത്തെ അപമാനിച്ചെന്നാണ് ഞാൻ കേട്ടത്. എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗം മുഴുവനും കേട്ടു, അതിൽ ഹിന്ദു മതത്തെ പറ്റി രാഹുൽ തെറ്റായൊന്നും പറഞ്ഞിട്ടില്ല. പ്രസംഗത്തിന്റെ ഒരുഭാഗം മാത്രം കേട്ട് തെറ്റിധാരണ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവായി ചുമതലയേറ്റതിന് ശേഷം രാഹുൽ ഗാന്ധി നടത്തിയ ആദ്യ പ്രസംഗം തന്നെ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഹിന്ദുക്കൾ എന്ന് സ്വയം പറയുന്നവർ വെറുപ്പും അക്രമവും, അസമത്വവും ആണ് പ്രചരിപ്പിക്കുന്നതെന്നും, എന്നാൽ ഹിന്ദു മതം സംസാരിക്കുന്നത് അഹിംസയെപ്പറ്റിയാണെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കൂടാതെ ബിജെപിയും ആർഎസ്എസും മുഴുവൻ ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന വളരെ ഗുരുതരമാണെന്നും മുഴുവൻ ഹിന്ദു സമൂഹത്തെയും അക്രമാസക്തമെന്ന് വിളിക്കുന്നത് തെറ്റാണെന്നുമാണ് പ്രധാനമത്രി നരേന്ദ്രമോദി പറഞ്ഞത്. തുടർന്ന് മറ്റ് ബിജെപി നേതാക്കളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.