കാട്ടുപന്നികളെ കൊല്ലുന്ന കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വേണ്ടത്ര താൽപ്പര്യം കാണിക്കുന്നിലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. വെടിവയ്ക്കാൻ അറിയുന്നവരുടെ അഭാവവും ഇതിന് തടസമാകുന്നുണ്ട്. പാനൂർ പന്നിയാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ പഞ്ചായത്ത് പ്രസിഡൻ്റുമാരുടെയും ഉദ്യോഗസ്ഥരുടേയും യോഗം ഉടൻ വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമണം വർധിച്ച് വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ജനങ്ങൾ ആശങ്കയിലാണെന്നും മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു.
Also Read: ഷഹബാസ് വധം: 'പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കില്ല'; വെള്ളിമാട്‌കുന്ന് ഒബ്സർവേഷൻ ഹോമിന് മുന്നിൽ പ്രതിഷേധം
കാട്ടുപന്നിയാക്രമണം സംസ്ഥാനത്ത് കുറഞ്ഞ് വന്നതായിരുന്നുവെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. 6000 ത്തോളം കാട്ടുപന്നികളെ കൊന്നിരുന്നു. ഇത് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡൻ്റുമാരും സഹകരിച്ചത് കൊണ്ടാണ്. പന്നികളെ കൊല്ലുന്ന കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ല. വെടിവയ്ക്കാൻ അറിയുന്നവരുടെ അഭാവവും ഇതിന് തടസമാകുന്നുണ്ട്. വന്യജീവി ആക്രമണം വർദ്ധിച്ച് വരുന്ന സാഹചര്യമാണെന്നും ജനങ്ങൾ ആശങ്കയിലാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കണ്ണൂർ മൊകേരിയിൽ കാട്ടുപന്നിയുടെ അക്രമത്തിൽ കൊല്ലപെട്ട കർഷകൻ എ.കെ. ശ്രീധരൻ്റെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. ഷാഫി പറമ്പിൽ എം.പി ഉൾപെടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു. വനം വകുപ്പ് പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയിൽ ആദ്യ ഗഡു സംസ്കാര ചടങ്ങുകൾക്ക് ശേഷം കണ്ണൂർ ഡിഎഫ്ഒ എസ്. വൈശാഖ് കുടുംബത്തിന് കൈമാറും.
ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് കൃഷിയിടത്തിൽ വച്ച് ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചത്. പരിക്കേറ്റ ശ്രീധരനെ തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.