മഹാരാഷ്ട്രയിൽ ലോണാവാലയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒൻപത് വയസുകാരിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. കാണാതായ നാലുവയസുകാരനായി തെരച്ചിൽ തുടരുകയാണ്.
മുംബൈയിൽ നിന്നെത്തിയ ഏഴംഗ കുടുംബം ബൂസി ഡാമിനടുത്തുള്ള വെള്ളച്ചാട്ടത്തിലേക്ക് പിക്നിക്കിന് പോയ സമയത്താണ് അപകടം ഉണ്ടായത്. ഒഴുക്കിൽപ്പെട്ട ഏഴ് പേരിൽ രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. മൂന്ന് മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.മേഖലയിൽ പുലർച്ചെ മുതൽ പെയ്ത കനത്ത മഴയിൽ തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വർധിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവ സ്ഥലത്തുണ്ടായ മറ്റ് വിനോദസഞ്ചാരികൾ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും വെള്ളത്തിൻ്റെ ഒഴുക്ക് ശക്തമായതോടെ അതിനു സാധിച്ചില്ല. അതേസമയം പ്രദേശത്ത് സൂചന ബോർഡുകൾ സ്ഥാപിക്കാത്തതിൽ വിമർശനവും ഉയർന്നിട്ടുണ്ട്.