കഥയും നോവലും തിരക്കഥയുമൊക്കെയായി മലയാളത്തിന് എല്ലാക്കാലത്തും വായിക്കാനുള്ളതത്രയും എഴുതിവച്ച് എംടി വിടപറയുകയാണ്. എന്നാൽ എംടിയെന്ന ഗാനരചയിതാവിനെ അധികമാർക്കും അറിയില്ല. സംവിധായകൻ ഹരിഹരൻ്റെ നിർബന്ധത്തിന് വഴങ്ങി എംടി എഴുതിയ ചലച്ചിത്ര ഗാനങ്ങളെ കുറിച്ച്.
എം.ടി - ഹരിഹരൻ സിനിമകൾ പ്രേക്ഷകന് എല്ലാ കാലത്തും പ്രിയപ്പെട്ടതാണ്. പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടി, പഴശ്ശിരാജ തുടങ്ങിയ സിനിമകൾ കണ്ട മലയാളിക്ക് ഈ കൂട്ടുകെട്ടിന്റെ മാജിക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എഴുത്തുകാരനായ എംടിയെ ഗാനരചയിതാവാക്കിയിട്ടുണ്ട് ഹരിഹരൻ. ആ നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസ്സോടെ എംടി പാട്ടെഴുതി.
ഹരിഹരന്റെ വളർത്തുമൃഗങ്ങൾ എന്ന സിനിമയുടെ സംഗീതം എം ബി ശ്രീനിവാസനായിരുന്നു. പാട്ടെഴുതേണ്ടിയിരുന്നത് യൂസഫലി കേച്ചേരിയും. എന്നാൽ കടുത്ത പനിയായതിനാൽ പാട്ടെഴുതാനുള്ള ഒരു അവസ്ഥയിലായിരുന്നില്ല യൂസഫലി. ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിലേക്ക് പോകാനിരുന്ന എം ബി ശ്രീനിവാസന് യാത്രയ്ക്ക് മുൻപ് റെക്കോഡിങ് പൂർത്തിയാക്കുകയും വേണം.ഈ സമയത്താണ് പാട്ടെഴുത്തിൽ ഒരു കൈ നോക്കിക്കൂടെ എന്ന് എം.ടിയോട് ഹരിഹരന്റെ ചോദ്യം.
ഹരിഹരന്റെ ആ നിർബന്ധത്തിന് എം ടി വഴങ്ങി. അങ്ങനെ ഗാനരചനയിലേക്ക്."ഒരു മുറിക്കണ്ണാടിയിൽ ഒന്നു നോക്കി", ശുഭരാത്രി ശുഭരാത്രി നിങ്ങൾക്ക് നേരുന്നു ശുഭരാത്രി.ഈ രണ്ട് ഗാനങ്ങളും രചിച്ചത് എം.ടിയാണ്. എംബിഎസിന്റെ മനോഹര സംഗീതം കൂടിയായപ്പോൾ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഹരിഹരന്റെ അടുത്ത ചിത്രം "എവിടെയോ ഒരു ശത്രു"വിലും പാട്ടെഴുതാൻ എം.ടിയെ ഏൽപ്പിച്ചു. പക്ഷെ ആ ചിത്രത്തിന് വെളിച്ചം കാണാൻ യോഗമുണ്ടായില്ല. റെക്കോർഡ് ചെയ്തിട്ടും പുറത്തിറങ്ങാത്തതിനാൽ എംടിയുടെ പാട്ട് ആരും കേട്ടതുമില്ല.
''വേറെ വഴിയില്ലെന്നായപ്പോഴാണ് പാട്ടെഴുതാനിരുന്നത്, ആ പാട്ടുകളുടെ പേരിൽ ഞാൻ അഭിമാനിക്കുന്നില്ല; ലജ്ജിക്കുന്നുമില്ല'' എന്നായിരുന്നു എം.ടി പിന്നീട് പറഞ്ഞത്... എന്നാൽ പുറത്തു വന്നിരുന്നെങ്കിൽ എംടി - എംബിഎസ് കൂട്ടുകെട്ടിന്റെ ഏറ്റവും മികച്ച ഗാനമായേനെ 'എവിടെയോ ഒരു ശത്രു'വിലേതെന്നാണ് ഹരിഹരൻ പറയുന്നത്...
നിർബന്ധമാണെങ്കിൽ ഒരു കവിത എഴുതാൻ സാധിച്ചേക്കും.. പാട്ടൊന്നും തന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല എന്നുറപ്പിച്ചാണ് എംടി,, ഹരിഹരന്റെ നിർബന്ധത്തിന് വഴങ്ങിയത്...എന്നാൽ എഴുത്തിൽ എന്ത് മായാജാലം തീർത്തോ അതേ അത്ഭുതം തന്നെയാണ് അദ്ദേഹം പാട്ടെഴുത്തിലും തീർത്തത്... കൈവെച്ച എല്ലാ മേഖലകളിലും വിസ്മയം തീർത്താണ് ആ പ്രതിഭ മടങ്ങുന്നത്.