മാധവി ബുച്ചിനെ സെബി ചെയർപേഴ്സനായി നിയമിച്ചത് മോദിയും അമിത് ഷായും ചേർന്നാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര.സെബി ചെയർ പേഴ്സണായിരിക്കുമ്പോൾ ഇവർ ഐസിഐസിഐയിൽ നിന്ന് ശമ്പളം കൈപ്പറ്റിയിരുന്നു. 2017 മുതൽ 20244 വരെ ഇത്തരത്തിൽ 16 കോടിയാണ് ശമ്പളമായി കൈപ്പറ്റിയത്. ഇതേസമയം സെബിയിൽ നിന്ന് 3 കോടി 30 ലക്ഷം രൂപയും ഇവർ ശമ്പളമായി കൈപ്പറ്റി. ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കേ മറ്റൊരു സ്ഥാപനത്തിൽ നിന്ന് പണം കൈപ്പറ്റിയത് ഗുരുതരമായ ചട്ടലംഘനം ആണെന്നും പവൻ ഖേര ആരോപിച്ചു.
Also Read: ആം ആദ്മി എംഎൽഎയുടെ വസതിയിൽ ഇ.ഡി. പരിശോധന; അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്ന് അമാനത്തുള്ള ഖാൻ
ഐസിഐസിഐയുമായി ബന്ധപ്പെട്ട കേസുകളും ഈ സമയം സെബിക്ക് മുന്നിൽ ഉണ്ടായിരുന്നു. ഐസിഐസിഐയിൽ നിന്ന് ശമ്പളം കൈപ്പറ്റി എങ്ങനെ കേസിൽ തീരുമാനം എടുത്തുവെന്നും പവൻ ഖേര ചോദിച്ചു. പ്രധാനമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണമെന്നും പവൻ ഖേര ആവശ്യപ്പെട്ടു.
മാധബി ബുച്ചിനെതിരെ അമേരിക്കൻ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗ് ഗുരുതര ആരോപണങ്ങൾ പുറത്തുവിട്ടിരുന്നു. അദാനി ഗ്രൂപ്പും മാധബി ബുച്ചും തമ്മിലുള്ള ബന്ധം മൂലമാണ് അദാനി ഗ്രൂപ്പിനെതിരെ ഹിൻഡർബെർഗ് ഉന്നയിച്ച ആരോപണങ്ങളിൽ സുപ്രീംകോടതി ഉത്തരവിട്ട അന്വേഷണം സെബി പൂർത്തിയാക്കാത്തതെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന് പുറമേ അദാനി ഷെൽ കമ്പനികളിൽ മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്നും ഹിൻഡൻബെർഗ് വെളിപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെ ഈ ആരോപണങ്ങൾ തള്ളി മാധബി ബുച്ചും സെബിയും രംഗത്തെത്തിയിരുന്നു. തൻ്റെയും ഭർത്താവിൻ്റെയും ജീവിതവും സാമ്പത്തിക കാര്യങ്ങളും തുറന്ന പുസ്തകം പോലെയാണെന്നും ഇതിൻ്റെ രേഖകൾ ആർക്ക് വേണമെങ്കിലും നൽകാമെന്നുമായിരുന്നു മാധബി ബുച്ചിൻ്റെ പ്രതികരണം.
Also Read: 'വിചാരണ തന്നെ ശിക്ഷയായി മാറരുത്' ; ഡല്‍ഹി മദ്യനയക്കേസില്‍ വിജയ് നായർക്ക് ജാമ്യം നല്‍കി സുപ്രീം കോടതി