NEWSROOM

മഹാരാഷ്ട്ര പിടിച്ചടക്കി എൻഡിഎ, അടിപതറി മഹാവികാസ് അഘാഡി; എക്സിറ്റ് പോളുകൾ തള്ളി 'ഇന്ത്യ'യുടെ കൈപിടിച്ച് ജാർഖണ്ഡ്

ജാർഖണ്ഡ് വിജയത്തിൻ്റെ പേരിൽ മഹാരാഷ്ട്രയിലെ വോട്ടിംഗ് മെഷീനിലെ തിരിമറിക്ക് എതിരെ ചോദ്യംഉന്നയിക്കില്ലെന്ന് ആരും കരുതേണ്ടെന്ന് AlCC ജനറൽസെക്രട്ടറി പവൻ ഖേര പ്രതികരിച്ചു.

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടി എൻഡിഎ. 288 സീറ്റുകളിൽ 236 ഇടത്താണ് എൻഡിഎ സഖ്യമായ മഹായുതി വിജയിച്ചത്. തകർന്നടിഞ്ഞ ഇന്ത്യാ സഖ്യം 48 സീറ്റുകളില്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ തുടങ്ങി മഹാരാഷ്ട്രയിൽ മഹായുതിയുടെ പ്രമുഖ നേതാക്കളെല്ലാം വിജയിച്ചു.ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി ബിജെപി സഖ്യത്തിലെ പ്രതാപം തിരിച്ചുപിടിച്ചു. ഇതോടെ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന.

ജാർഖണ്ഡ് പോരാട്ടത്തിൽ ഇന്ത്യ സഖ്യത്തിൻ്റെ തേരോട്ടമാണ് കാണാൻ കഴിയുക. ബിജെപിക്ക് സാധ്യത പ്രവചിച്ച് എക്സിറ്റ് പോൾ പ്രവചനങ്ങളെ നിഷ്പ്രഭമാക്കി 81ൽ 54 സീറ്റുമായി ജെഎംഎമ്മിൻ്റെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം വിജയിച്ചു കയറി. ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രി കസേരയിലേക്കെത്തുമെന്നാണ് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്.


ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് മഹാവികാസ് അഘാഡി സഖ്യം മഹാരാഷ്ട്രയിൽ യുദ്ധത്തിനിറങ്ങിയത്. എന്നാൽ ലഭിച്ചതാകട്ടെ കനത്ത തിരിച്ചടി.വോട്ടെണ്ണലിൻ്റെ ആദ്യമണിക്കൂറുകള്‍ മുതല്‍ മൂന്നിലൊന്ന് ലീഡുമായി മുന്നേറിയ മഹായുതി തിളക്കമാർന്ന വിജയം നേടി കരുത്തു കാട്ടി.2014 ലെ മോദി തരംഗത്തെയും മറികടന്ന ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

ഒരുവശത്ത് ബിജെപിക്ക് മറാഠാ മണ്ണില്‍ ചരിത്രവിജയമെങ്കില്‍ മറുവശത്ത്, ജനവിധി തേടിയിറങ്ങിയ 103 സീറ്റുകളില്‍ രണ്ട് ഡസനോളം സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസിന്‍റെ പതനം ഞെട്ടിക്കുന്നതായിരുന്നു.കൂട്ടി വെച്ചാല്‍ പോലും ബിജെപിയുടെ പകുതിയെത്താതെ മഹാവികാസ് അഘാഡി സഖ്യം 48 ൽ ഒതുങ്ങി. ലോക്സഭാ ഫലത്തോടെ ബിജെപി ദുർബലമായി എന്ന വാദം മാറ്റിയെഴുതുന്ന ഈ വിധി ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസിന് വലിയ നിരാശയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

അതേ സമയം മഹാരാഷ്ട്രയിൽ തെരെഞ്ഞെടുപ്പ് അട്ടിമറിയെന്ന് കോൺഗ്രസ് ആരോപിച്ചു. ജാർഖണ്ഡ് വിജയത്തിൻ്റെ പേരിൽ മഹാരാഷ്ട്രയിലെ വോട്ടിംഗ് മെഷീനിലെ തിരിമറിക്ക് എതിരെ ചോദ്യംഉന്നയിക്കില്ലെന്ന് ആരും കരുതേണ്ടെന്ന് AlCC ജനറൽസെക്രട്ടറി പവൻ ഖേര പ്രതികരിച്ചു. വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ചോദ്യങ്ങൾ ഉന്നയിക്കുമെന്നും കോൺഗ്രസ് പറഞ്ഞു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സര്‍ക്കാരിനു ഭരണത്തുടര്‍ച്ച. 81 സീറ്റുള്ള സംസ്ഥാനത്ത് 54 സീറ്റ് കരസ്ഥമാക്കിയാണ് ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യം സംസ്ഥാനത്തു മൂന്നാംതവണയും ഭരണം പിടിക്കുന്നത്. ഗോത്ര ജനതയുൾപ്പെടെ പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകൾ വിധി നിർണയിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി ഹേമന്ത് സോറൻ തന്നെയാണ് വിജയശിൽപിയായി കണക്കാക്കുന്നത്.

Also Read; ഉദ്ധവിന് ഇനി ശരശയ്യയോ? 'യഥാർഥ' ശിവസേനയായി ഷിന്‍ഡെ വിഭാഗത്തെ തെരഞ്ഞെടുത്ത് മഹാരാഷ്ട്ര

കേവല ഭൂരിപക്ഷത്തിനുവേണ്ട 41 സീറ്റും മറികടന്ന് 54 സീറ്റുമായി വിജയമുറപ്പിച്ച് ഇന്ത്യാ സഖ്യം നിൽക്കുമ്പോൾ അതിൽ 31 സീറ്റാണ് ജെഎംഎം നേടിക്കൊടുത്തത്. 81ല്‍ 41 സീറ്റിലും ജെഎംഎമ്മിനെ മത്സരിപ്പിച്ച ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം തെറ്റിയില്ലെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. 0 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 14 സീറ്റില്‍ വിജയിച്ചപ്പോള്‍ മത്സരിച്ച 6 സീറ്റില്‍ നാലിലും വിജയിച്ച് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) മികച്ച പ്രകടനമാണ് നടത്തിയത്.

SCROLL FOR NEXT