NEWSROOM

പരിക്കേറ്റ തന്നെ വീണ്ടും യുദ്ധമുഖത്തെത്തിക്കാൻ നീക്കം; സർക്കാരുകളോട് സഹായമഭ്യർഥിച്ച് റഷ്യൻ കൂലിപ്പട്ടാളത്തിലെത്തിയ മലയാളി യുവാവ്

പരിക്ക് ഭേദമായതോടെ വീണ്ടും പട്ടാള ക്യാംപിലേക്ക് തന്നെ തിരികെ കൊണ്ടുപോകാൻ നീക്കം നടക്കുന്നതായി ജെയിൻ കുര്യൻ പറയുന്നു

Author : ന്യൂസ് ഡെസ്ക്

റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് വീണ്ടും തന്നെ തിരികെ എത്തിക്കാൻ ശ്രമം നടത്തുന്നതായി യുദ്ധത്തിൽ പരിക്കേറ്റ മലയാളി യുവാവ്. തൃശൂർ വടക്കാഞ്ചേരി സ്വദേശി ജെയിൻ കുര്യനാണ് വീണ്ടും തന്നെ യുദ്ധമുഖത്ത് എത്തിക്കാൻ നീക്കം നടക്കുന്നതായി അറിയിച്ചത്. സർക്കാരുകളോട് ജെയിൻ കുര്യൻ വീണ്ടും സഹായം അഭ്യർഥിച്ചു. മോചനത്തിനായി സഹായിക്കണമെന്നും പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണമെന്നുമാണ് ജെയിനിന്റെ ആവശ്യം.

ജനുവരി 7ന് ഡ്രോൺ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ജെയിൻ മൂന്ന് മാസമാണ് ആശുപത്രിയിൽ കഴിഞ്ഞത്. പരിക്ക് ഭേദമായതോടെ വീണ്ടും പട്ടാള ക്യാംപിലേക്ക് തന്നെ തിരികെ കൊണ്ടുപോകാൻ നീക്കം നടക്കുന്നതായി ജെയിൻ പറയുന്നു. റഷ്യൻ ആർമിയുമായുള്ള കരാർ ഏപ്രിലിൽ അവസാനിച്ചെങ്കിലും തന്റെ സമ്മതം കൂടാതെ യുദ്ധമുഖത്തേക്ക് തിരികെ എത്തിക്കാൻ നീക്കം നടക്കുന്നു. മോചനത്തിനായി സഹായിക്കണമെന്നും പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണമെന്നുമാണ് ജെയിനിന്റെ ആവശ്യം.

നേരത്തെ ജെയിനിനൊപ്പം തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യൻ പട്ടാളത്തിലെത്തിയ സഹോദരൻ ബിനിൽ ബാബു യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. ജനുവരി അഞ്ചിനു മരിച്ച ബിനിലിന്റെ മൃതദേഹം ഇനിയും നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറംലോകമറിയുന്നത്.

കഴിഞ്ഞ ഏപ്രില്‍ ആദ്യവാരമാണ് ബിനിലും ജെയിനും സന്ദീപ് ചന്ദ്രനും മലയാളികളായ മറ്റ് മൂന്ന് പേര്‍ക്കൊപ്പം റഷ്യയിലെത്തിയത്. തൊഴില്‍ത്തട്ടിപ്പിന് ഇരായി കൂലിപ്പട്ടാളത്തില്‍ ചേരേണ്ടി വന്നു. ജോലിക്ക് കയറി മാസങ്ങള്‍ക്കകം യുക്രെയ്ന്‍ - റഷ്യ യുദ്ധബാധിത മേഖലയില്‍ വച്ച് സന്ദീപ് കൊല്ലപ്പെട്ടു. സന്ദീപിന്റെ മൃതദേഹം വിട്ടു കിട്ടാന്‍ ഒന്നര മാസത്തിലധികമാണ് ബന്ധുക്കള്‍ക്ക് കാത്തിരിക്കേണ്ടി വന്നത്.

SCROLL FOR NEXT