മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. പ്രസിഡൻ്റ് ഓഫീസിലെ ഒദ്യോഗിക വക്താവായ ഹീന വലീദ് ആണ് ഇത് സംബന്ധിച്ച വിവരം നൽകിയത്. സന്ദർശനത്തിൻ്റെ കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ല. ഇരു നേതാക്കൾക്കും സൗകര്യപ്രദമായ സമയം കണ്ടെത്തുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ് എന്നും ഹീന വലീദ് അറിയിച്ചു.
നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി അപകീർത്തി പരാമർശം നടത്തിയതിനു പിന്നാലെ രണ്ട് മന്ത്രിമാർ രാജിവച്ച അതേ ദിവസം തന്നെ മുയിസുവിന്റെ സന്ദർശനം പ്രഖ്യാപിച്ചിരുന്നതാണെന്നും വലീദ് വ്യക്തമാക്കി.
മുയിസു മാലിദ്വീപ് പ്രസിഡൻ്റ് ആയതിനു ശേഷം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അധികാരമേറ്റയുടൻ ഇന്ത്യൻ സൈനികരെ വ്യോമയാന പ്ലാറ്റ്‌ഫോമുകളിൽ നിന്നും പിൻവലിക്കണമെന്നാണ് മുയിസു ആവശ്യപ്പെട്ടത്. ഇതേതുടർന്ന് സൈനികർക്ക് പകരം സിവിലിയൻ ഉദ്യോഗസ്ഥരെ ഇന്ത്യ വിന്യസിക്കുകയും ചെയ്തു.
എന്നാൽ ഇതോടെ ഇന്ത്യയ്ക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും വിവാദ പരാമർശങ്ങളുമായി മൂന്ന് മാലിദ്വീപ് മന്ത്രിമാർ എത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. മോദിക്കെതിരെയും ഇന്ത്യക്കെതിരെയും അപകീർത്തിപരാമർശങ്ങൾ നടത്തിയ രണ്ട് മന്ത്രിമാരെ സസ്പെൻഡ് ചെയ്യുകയും തുടർന്ന് ഇവർ രാജി സമർപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തുന്നത്.
ALSO READ: എസ്. ജയശങ്കർ ഇന്ന് മാലിദ്വീപിലേക്ക്; ലക്ഷ്യം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സ്ഥിതിചെയ്യുന്ന മാലിദ്വീപിനെ പ്രധാന സമുദ്ര അയൽരാജ്യമായാണ് ഇന്ത്യ കണക്കാക്കുന്നത്. മാലിദ്വീപ് മുൻ പ്രസിഡൻ്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിൻ്റെ കീഴിൽ പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിലെ ഇരു രാജ്യങ്ങളിലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഗണ്യമായി മെച്ചപ്പെട്ടിരുന്നു.