ബംഗാളിലെ ആര്‍ജി കര്‍ മെഡിക്കൽ കോളേജിൽ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കിയ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി. സമരം പിന്‍വലിക്കണമെന്ന് മമത ഡോക്ടര്‍മാരോട് ഫോണിലൂടെ ആവശ്യപ്പെട്ടു.
ഡോക്ടര്‍മാര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ഏറെയും നടപ്പിലാക്കിയെന്നും ബാക്കിയുള്ള ആവശ്യങ്ങളില്‍ നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു. പൂര്‍ണമായും നടപ്പിലാക്കാന്‍ നാല് മാസം സമയം അനുവദിക്കണമെന്നും തിങ്കളാഴ്ച നേരിട്ട് ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തുമെന്നും മമത അറിയിച്ചു.
'പൊലീസ് കമ്മീഷണര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ എന്നിവരെയൊക്കെ സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. പക്ഷെ എല്ലാവരെയും ഒഴിവാക്കാനാകുമോ... മറ്റു ആവശ്യങ്ങള്‍ കൂടി തീര്‍പ്പാക്കാന്‍ നാല് മാസം കൂടി തരണം,' മമത ബാനര്‍ജി ഡോക്ടര്‍മാരോട് അഭ്യര്‍ഥിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ദേശവ്യാപകമായ പണിമുടക്കിലേക്ക് കടക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മമത ബാനര്‍ജിയുടെ പുതിയ നീക്കം.
ഡോക്ടര്‍മാരുടെ നിരാഹാര സമരം ശനിയാഴ്ചയോടെ രണ്ടാഴ്ച പൂര്‍ത്തിയാക്കി. ഇന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ അടുത്ത് ചീഫ് സെക്രട്ടറി മനോജ് പന്തും ആഭ്യന്തര സെക്രട്ടറി നന്ദിനി ചക്രബര്‍ത്തിയും എത്തിയിരുന്നു. ഇവിടെ നിന്ന് പന്ത് മമതയെ ഫോണില്‍ വിളിച്ച ശേഷം ഡോക്ടര്‍മാരുമായി സംസാരിക്കുകയായിരുന്നു.
ആരോഗ്യ സെക്രട്ടറിയെ ഒഴിവാക്കാത്തത് അങ്ങനെ എല്ലാവരെയും സ്ഥാനത്ത് നിന്ന് നീക്കാന്‍ സാധിക്കാത്തതുകൊണ്ടാണെന്നും മമത ഡോക്ടര്‍മാരോട് സംസാരിക്കവെ പറഞ്ഞു. ബംഗാളിലെ ജനതയെ ഓര്‍ത്ത് ജോലിയില്‍ പ്രവേശിക്കണമെന്നും മമത ഡോക്ടര്‍മാരോട് അഭ്യര്‍ഥിച്ചു.
'നിങ്ങള്‍ ഓരോ ദിവസവും നിങ്ങളുടെ തീരുമാനം മാറ്റുകയാണ്. നിങ്ങള്‍ ജനങ്ങളെ സേവിക്കണം. ഇതില്‍ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് തന്നെ വിടുകയാണ്,' മമത ബാനര്‍ജി പറഞ്ഞു.
എന്നാല്‍ തങ്ങളുടെ സമരത്തെക്കുറിച്ച് ശരിയായ ധാരണയല്ല മമതയ്ക്കുള്ളതെന്നും മുഖ്യമന്ത്രിയുമായി തങ്ങള്‍ക്ക് നേരിട്ട് സംസാരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട ജൂനിയര്‍ ഡോക്ടര്‍ക്ക് നീതി ലഭിക്കണം, ആരോഗ്യ സെക്രട്ടറി എന്‍എസ് നിഗമിനെ ഉടനെ സ്ഥാനത്ത് നിന്ന് മാറ്റണം, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണം, എല്ലാ ആശുപത്രികളിലും സിസിടിവി സംവിധാനങ്ങള്‍ സ്ഥാപിക്കണം, ശുചിമുറികള്‍ സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം.