ഓണക്കാലത്ത് പൂക്കൾക്കും പച്ചക്കറികളുമായി മലയാളികൾ നെട്ടോട്ടമോടുമ്പോൾ സ്വന്തമായി കൃഷിയിറക്കി വിജയം കൊയ്യുകയാണ് രണ്ട് വീട്ടമ്മമാർ. കോതമംഗലം സ്വദേശികളായ മഞ്ജുവും മല്ലികയും രണ്ടരയേക്കർ ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം കൃഷിയിറക്കി വിജയിച്ചതിൻ്റെ ആത്മ വിശ്വാസത്തിലാണ് ഇരുവരും.
ഓണം അടുക്കുമ്പോൾ അവശ്യ സാധനങ്ങൾ ശേഖരിച്ചു വെക്കാനുള്ള മലയാളികളുടെ പരക്കം പാച്ചിൽ സ്ഥിരം കാഴ്ചയാണ്. മലയാളികൾ പ്രധാനമായും പൂക്കൾക്കും പച്ചക്കറികൾക്കുമായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോൾ അവർക്ക് മാതൃകയാകുകയാണ് മഞ്ജുവും മല്ലികയും. പോത്താനിക്കാട് പുളിന്താനത്തെ രണ്ടരയേക്കർ കൃഷിഭൂമിയിലാണ് ജീവിതത്തിൻ്റെ വിജയ ഗാഥ തീർത്തത്.
ALOS READ: താളത്തിൽ തിളങ്ങും പൊന്നോണം; തിരുവാതിരക്കളിയുമായി വീണ്ടും പാലക്കാട്ടെ യുവതികളുടെ കൂട്ടായ്മ
ഇരുവരും കുടുംബശ്രീ പ്രവർത്തകരാണ് . ഓണക്കാലം ലക്ഷ്യമിട്ട് പയർ, മത്തൻ, വെള്ളരി, വെണ്ട, മുളക്, തക്കാളി തുടങ്ങിയ പച്ചക്കറികളും ചെണ്ടുമല്ലിപ്പൂക്കളും കൃഷിയിടത്തിലുണ്ട്. മണ്ണുത്തിയിൽ നിന്നാണ് കൃഷിക്കാവശ്യമായ തൈകൾ എത്തിക്കുന്നത്. നൂറുമേനി വിളവാണ് ഇരുവരും ചേർന്ന് കൊയ്തത്. കഴിഞ്ഞ ഓണത്തിനും ഇവർ ചെണ്ടുമല്ലിപ്പൂക്കൾ കൃഷി ചെയ്ത് വിജയം കൊയ്തിരുന്നു. ഇക്കുറി പൂ വിപണി അത്ര സജീവമല്ലെന്നും പ്രതിസന്ധികൾ ഉണ്ടെന്നുമാണ് ഇരുവരും പറയുന്നത്. എന്നാൽ പച്ചക്കറിയിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് മഞ്ജുവും മല്ലികയും പങ്കുവെയ്ക്കുന്നത്.