മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് രാഷ്ടീയ പ്രേരിതമാണെന്നും വിജിലൻസ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയെ കേസുമായി ബന്ധപ്പെടുത്താനുളള ആസൂത്രിത നീക്കമാണ് ഹർജിക്ക് പിന്നിലെന്നും സർക്കാർ ആരോപിച്ചു.
കേസ് വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹർജിയാണ് ജസ്റ്റിസ് കെ. ബാബു പരിഗണിച്ചത്.
എന്നാൽ ഹർജിയിലെ പല ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നും പൊതുമേഖലയിൽ അല്ലാതെ ധാതുമണൽ ഖനനം അനുവദിച്ചിട്ടില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു. മുമ്പ് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് അത്തരം നീക്കം ഉണ്ടായിരുന്നെങ്കിലും 10 ദിവസത്തിനകം പിൻവലിച്ചിരുന്നു. സിഎംആർഎലും എക്സാലോജിക്കും രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപടാണ്. ഇല്ലാത്ത സേവനത്തിന് പണം നൽകിയെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും സർക്കാർ കോടതിയിൽ വാദിച്ചു. തുടർന്നാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.