കളമശേരിയിൽ മഞ്ഞപ്പിത്ത രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ അടിയന്തര മെഡിക്കൽ ക്യാമ്പും ആരംഭിച്ചു. 60ലധികം പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് എറണാകുളം കളമശേരിയിലെ മൂന്ന് വാർഡുകളിൽ അതീവ ജാഗ്രതാ നിർദേശം തുടരുകയാണ്.
കളമശേരി നഗരസഭയിലെ 10, 12, 13 വാര്‍ഡുകളിലായി രണ്ട് ദിവസത്തിനുള്ളിൽ 29 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിനോടകം 60 പേർക്ക് രോഗം പിടിപ്പെട്ടിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. രോഗം പിടിപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
നഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളം, ഐസ് എന്നിവയിലൂടെ രോഗം പകര്‍ന്നതായാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. രോഗം പടര്‍ന്ന മേഖലകളില്‍ ക്ലോറിനേഷന്‍ നടത്തുകയും കുടിവെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിരോധ നടപടികളുടെ ഭാഗമായി മെഡിക്കൽ ക്യാമ്പുകളുടെ പ്രവർത്തനം ആരംഭിച്ചു. രോഗം പടരാതിരിക്കാൻ ആശ വർക്കമാരെ ഉപയോഗിച്ച് എല്ലാ വീടുകളിലും ക്ലോറിനേഷൻ അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് കളമശേരി നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ നിഷാന്ത് പറഞ്ഞു.