ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘത്തിൽ വൻ ക്രമക്കേട് ആരോപണം. ബാങ്കിൻ്റെ ബാധ്യത 17 കോടിയെന്ന് ഇൻ്റേണൽ ഓഡിറ്റ് റിപ്പോർട്ട്. വായ്പ നൽകിയതിലും ഉദ്യോഗസ്ഥരെ നിയമിച്ചതിലും ക്രമക്കേട് നടന്നെന്ന് ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. സഹകരണ ചട്ടം മറികടന്നാണ് ബാങ്ക് പ്രസിഡൻ്റ് അണിയൂർ ജയകുമാറിന്‍റെസഹോദരിയുടെ മകളെ സെക്രട്ടറി ആയി നിയമിച്ചതെന്നും മറ്റ് ജീവനക്കാരുടെ നിയമനം ബോർഡ് അറിഞ്ഞിട്ടില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
പ്രസിഡന്‍റിന്‍റെ ഭാര്യയുടെ പേരിലും സഹോദരിയുടെ പേരിലുമുള്ള അക്കൗണ്ടുകളിലേക്ക് പണം വന്നിട്ടുണ്ട്. ലോണുകൾ നൽകിയത് ശരിയായ ജാമ്യം വാങ്ങിയിട്ടല്ലായെന്നും ആരോപണമുണ്ട്. ഒരു ലോൺ അടച്ചു തീരുന്നതിനു മുമ്പ് രണ്ടാമത്തെ ലോൺ നൽകി. ഇപ്പോൾ രണ്ടും ലോണുകളും അടയ്ക്കാതെ ആയെന്നാണ് ആക്ഷേപം. ഡെയ്‌ലി കളക്ഷൻ വഴി ലഭിച്ച പണം കണക്കിൽ ഉൾപ്പെട്ടിട്ടില്ലായെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
ഇതിനു പുറമെ മറ്റു ചില ആരോപണങ്ങളും സെക്രട്ടറിക്കെതിരെ ഉയര്‍ന്നുവരുന്നുണ്ട്. സെക്രട്ടറിയുടെ പേരിൽ സ്വകാര്യ അക്കൗണ്ട് തുടങ്ങി പല വായ്പകളുടെ തിരിച്ചടവും അതിലേക്ക് വരവുവെച്ചു, സഹോദരി സുധാകുമാരിയുടെ പേരിൽ രേഖകളില്ലാതെ ഒരു കോടി രൂപ വായ്പ നൽകി, സ്വർണ പണയ വായ്പക്ക് മുക്കു പണ്ടം സ്വീകരിച്ച് വായ്പ നൽകി എന്നിങ്ങനെയാണ് ആരോപണങ്ങള്‍.ഡയറക്ടർ ബോർഡിൽ നിന്നും രണ്ടുപേരെ പുറത്താക്കുകയും നാലുപേർ രാജിവച്ചു പോവുകയും ചെയ്തിരുന്നു. ഇപ്പോൾ ജയകുമാറിന്‍റെ ഭാര്യ ഉൾപ്പെടെ അഞ്ച് പേരാണ് ഡയറക്ടർ ബോർഡിലുള്ളത്.