വെള്ളത്തിൽ മാലിന്യം തള്ളിയാൽ ജയിൽ ഉറപ്പന്ന് മന്ത്രി എം ബി രാജേഷ്. കേസിലുൾപ്പെട്ടാൽ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്നും മാലിന്യം തള്ളാനെത്തുന്ന വാഹനം പിടിച്ചാൽ തിരികെ ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആമയിഴഞ്ചാൻ തോട്ടിൽ അകപ്പെട്ട് ശുചീകരണത്തൊഴിലാളിയായ ജോയി മരിച്ചതിന് പിന്നാലെ തലസ്ഥാന നഗരിയിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കടുത്ത നടപടിയുമായി തിരുവനന്തപുരം കോർപറേഷൻ രംഗത്തെത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി ആമയിഴഞ്ചാൻ തോട് അടക്കം വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി പേർ പിടിയിലായി.
മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചതിന് പിന്നാലെ തിരുവനന്തപുരം കോർപറേഷൻ നൈറ്റ് സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചിരുന്നു. നഗരത്തിൽ എല്ലായിടത്തും പരിശോധന നടത്തുമെന്നും മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ കടുത്ത പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.