മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ വലിയ രീതിയിൽ വിമർശനം നേരിടുന്നതായും റേറ്റിങ് നേടാൻ എന്തും ചെയ്യാമെന്ന സമീപനം ചിലർ സ്വീകരിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. വിശ്വാസ്യത വീണ്ടെടുക്കൽ അങ്ങേയറ്റം പ്രയാസകരമാണെന്നും റേറ്റിങ് നല്ലതാക്കാൻ വിശ്വാസ്യതയെ ബലി കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ സാക്ഷരതാ യജ്ഞം ഉണ്ടാകണം. സ്വയം മെച്ചപ്പെട്ടല്ലാതെ സ്ഥായിയായി മുന്നോട്ടു പോകാനാകില്ല. വസ്തുതകളെ വളച്ചൊടിക്കുന്നതും സ്ഥാപിത താത്പര്യങ്ങൾക്ക് വഴങ്ങുന്നതുമെല്ലാം മാധ്യമങ്ങളുടെ അപചയമാണ്.ജനങ്ങളെ അപകടത്തിലേക്ക് വിട്ടുകൊടുക്കുന്ന നിലയിലാകരുത് മാധ്യമ പ്രവർത്തനമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മാധ്യമങ്ങളുടെ അധാർമിക ആക്രമണത്തിന് ഇടതുപക്ഷം നിരന്തരം വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹീനമായ വിദ്വേഷ പ്രചാരണത്തിനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്. വർഗീയതയെ മുതൽ ഭീകരതയെ വരെ പിന്തുണയ്ക്കുന്ന നിലപാട് എടുക്കാനും മടിക്കുന്നില്ല. മാധ്യമങ്ങളുടെ നിഷ്പക്ഷത പലപ്പോഴും കാപട്യമാണെന്നത് നമുക്ക് മുന്നിലുണ്ട്. അധാർമിക രാഷ്ട്രീയ ആയുധങ്ങളായി പല മാധ്യമങ്ങളും മാറുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.