വൈവാഹിക ബന്ധങ്ങളിൽ പുരുഷൻമാരും ക്രൂരത നേരിടുന്നുണ്ടെന്ന് ഡൽഹി ഹൈക്കോടതി. മുളകുപൊടി കലക്കിയ തിളച്ച വെള്ളം ഒഴിച്ച് ഭർത്താവിന് പൊള്ളലേറ്റെന്ന പരാതിയിൽ യുവതിയുടെ മുൻകൂർ ജാമ്യപേക്ഷ തള്ളിയാണ് കോടതിയുടെ നിരീക്ഷണം.
സ്ത്രീകളെപ്പോലെ നിയമപരമായ സംരക്ഷണത്തിന് അവർക്കും അർഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീയാണെന്ന കാരണത്താൽ പ്രതികളോട് മൃദുസമീപനം കാണിക്കാനാവില്ല. ഇത്തരം കാര്യങ്ങളിൽ ജുഡീഷ്യറി ജാഗ്രത പാലിക്കണമെന്നും കോടതി വ്യക്തമാക്കി.
ഒരു ലിംഗത്തിൻ്റെ ശാക്തീകരണവും അതിനുള്ള സംരക്ഷണവും മറ്റൊന്നിനോടുള്ള നീതിയുടെ പരിതിയിൽ വരില്ലെന്നും കോടതി പറഞ്ഞു. ശാരീരികമായ അക്രമങ്ങളോ പരിക്കുകളോ ഉള്ള പ്രവൃത്തികളുടെ കാര്യത്തിൽ ലിംഗഭേദം പരിഗണിക്കാനാകില്ലെന്നും കോടതി.
ക്രൂരതകളിൽ നിന്നും അക്രമങ്ങളിൽ നിന്നും സ്ത്രീകൾ സംരക്ഷണം അർഹിക്കുന്നതുപോലെ നിയമപ്രകാരം പുരുഷന്മാർക്കും അതേ സംരക്ഷണത്തിന് അർഹതയുണ്ട്. മറിച്ചായാൽ സമത്വത്തിൻ്റെയും മാനുഷിക അന്തസ്സിൻ്റെയും അടിസ്ഥാന തത്വങ്ങൾ ലംഘിക്കപെടുമെന്നും കോടതി വ്യക്തമാക്കി.