ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, റിയാലിറ്റി ലാബ്സ് അടക്കമുള്ള യൂണിറ്റുകളൽ നിന്ന് ജീവനക്കാരെ പിരിച്ചു വിട്ട് മെറ്റ. കമ്പനിയുടെ ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് മെറ്റ വക്താവ് റോയ്‍ട്ടേഴ്സിനോട് പറഞ്ഞു.
''ചില ടീമുകളെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റുന്നതും ചില ജീവനക്കാരെ വ്യത്യസ്ത റോളുകളിലേക്ക് മാറ്റുന്നതും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഒരു റോൾ ഒഴിവാക്കുമ്പോൾ, ബാധിക്കപെട്ട ജീവനക്കാർക്ക് മറ്റ് അവസരങ്ങൾ കണ്ടെത്താൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു," വക്താവ് പറഞ്ഞു.
ALSO READ: ലോക സമ്പന്ന പട്ടിക: നാലാമനായി സക്കർബർഗ്
എത്ര തൊഴിലാളികളെ ഇതുവരെ പിരിച്ച് വിട്ടു എന്നതിന്റെ കണക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതേസമയം, മെറ്റയിൽ ജോലി ചെയ്യുന്ന നിരവധിപേർ തങ്ങളെ പിരിച്ചുവിട്ട വിവരം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.
വൈൻ ഗ്ലാസുകൾ, അലക്കു സോപ്പ് എന്നിവയുൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ വാങ്ങുന്നതിന് അവരുടെ ദിവസേനയുള്ള $25 ഭക്ഷണ ക്രെഡിറ്റുകൾ ഉപയോഗിച്ചുവെന്നാരോപിച്ച് ലോസ് ഏഞ്ചൽസിലെ രണ്ട് ഡസൻ ജീവനക്കാരെ മെറ്റ പുറത്താക്കിയിരുന്നുവെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ പിരിച്ചുവിടൽ ടീം പുനർനിർമാണത്തിന് വേണ്ടിയുള്ളതല്ലെന്നും, ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
എന്നിരുന്നാലും, ഇതാദ്യമായല്ല മെറ്റയിൽ ജീവനക്കാരെ പിരിച്ച് വിടുന്നത്. 2022 ലാണ് ആദ്യമായി 11,000 ജീവനക്കാരെ പിരിച്ചുവിട്ടത്. ഇതൊരു അപ്രതീക്ഷിത തീരുമാനമായിരുന്നു. 2023ലും ഏകദേശം 10,000ത്തോളം ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു.