NEWSROOM

പരിപാടികളില്‍ വ്യോമാക്രമണ സൈറണ്‍ ഉപയോഗിക്കരുത്; മാധ്യമങ്ങള്‍ക്ക് നിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയം

1968 ലെ സിവില്‍ ഡിഫന്‍സ് ആക്ട് പ്രകാരം, പരിപാടികളില്‍ സിവില്‍ ഡിഫന്‍സ് എയര്‍ റെയ്ഡ് സൈറണുകള്‍ ഉപയോഗിക്കുന്നത് മാധ്യമങ്ങളും ഒഴിവാക്കാനാണ് നിർദേശം

Author : ന്യൂസ് ഡെസ്ക്

പൊതു അവബോധ വാര്‍ത്തകള്‍ക്കല്ലാതെ പരിപാടികളില്‍ സിവില്‍ ഡിഫന്‍സ് വ്യോമാക്രമണ സൈറണ്‍ ഉപയോഗിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. പരിപാടികള്‍ക്കിടയില്‍ സ്ഥിരമായി സൈറണുകളുടെ ശബ്ദം ഉപയോഗിക്കുന്നത് വ്യോമാക്രമണ സൈറണുകളോടുള്ള പൊതുജനങ്ങളുടെ സംവേദനക്ഷമത കുറയ്ക്കാനും ഇത് ഒരു പതിവ് കാര്യമായി തെറ്റിദ്ധരിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രലായം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡുകള്‍ എന്നിവയുടെ നിര്‍ദേശപ്രകാരമാണ് നടപടി.  1968 ലെ സിവില്‍ ഡിഫന്‍സ് ആക്ട് പ്രകാരം, പരിപാടികളില്‍ സിവില്‍ ഡിഫന്‍സ് എയര്‍ റെയ്ഡ് സൈറണുകള്‍ ഉപയോഗിക്കുന്നത് മാധ്യമങ്ങളും ഒഴിവാക്കാനാണ് നിർദേശം. 

അതേസമയം, അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കി. ഭാവിയില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏത് ഭീകരപ്രവര്‍ത്തനവും യുദ്ധസമാനമായ പ്രവൃത്തിയായി കാണുമെന്നും ശക്തമായ മറുപടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ അടക്കമുള്ള മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പാകിസ്ഥാന്റെ ഭാഗത്തു നിന്ന് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഡിഫന്‍സ് സ്റ്റാഫ് അംഗങ്ങള്‍, ഇന്ത്യന്‍ സൈനിക മേധാവിമാര്‍ എന്നിവരാണ് അടിയന്തര യോഗത്തില്‍ പങ്കെടുത്തത്. വൈകിട്ട് ആറ് മണിക്ക് വിദേശ-പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനവും നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ നിര്‍ണായ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

അതിനിടെ ഇന്ത്യ തുടര്‍ ആക്രമണങ്ങള്‍ നടത്താതിരുന്നാല്‍ പാകിസ്ഥാന്‍ നടപടി അവസാനിപ്പിക്കാമെന്ന് പാക് വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ധര്‍ അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെയാണ് പാക് വിദേശകാര്യ മന്ത്രി ഇക്കാര്യം അറിയിച്ചത്.

SCROLL FOR NEXT