തിരുവനന്തപുരം വർക്കലയിൽ വളർത്തുനായയെ ഉപയോഗിച്ച് മധ്യവയസ്‌കനെ ആക്രമിച്ചെന്ന് പരാതി. തോണിപ്പാറ സ്വദേശി രഞ്ജിത്തിനെയാണ് നാട്ടുകാരനായ സനൽ മർദിക്കുകയും വളർത്തുനായയെ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്‌തത്. പരാതിയിൽ പൊലീസ് കേസെടുത്തു. സനൽ നിലവിൽ ഒളിവിലാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഞായറാഴ്ച വൈകീട്ട് തോണിപ്പാറ ക്ഷേത്രോത്സവം കഴിഞ്ഞ് ബന്ധുവീട്ടിലേക്ക് പോവുകായിയുരുന്നു രഞ്ജിത്ത്. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നു. ബന്ധുവീടിന് സമീപമെത്തിയപ്പോഴാണ് സനൽ രഞ്ജിത്തിനെ ആക്രമിക്കുന്നത്. രഞ്ജിത്ത് സനലിനെ ഇടക്കിടെ കളിയാക്കാറുണ്ടായിരുന്നെന്നും ഇതിലുള്ള വിരോധമാണ് മർദനത്തിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനം.
സനലിൻ്റെ വീട്ടിലെ അടുക്കളയിൽ വെച്ചായിരുന്നു മർദനം. വളർത്തുനായയെ ഉപയോഗിച്ചു കത്തിയുപയോഗിച്ചും സനൽ രഞ്ജിത്തിനെ ആക്രമിച്ചു. പ്രതി സനലിൻ്റെ ഭാര്യയും മക്കളും പ്രദേശത്തുണ്ടായിരുന്നില്ല. സനൽ തന്നെയാണ് രഞ്ജിത്തിനെ വീടിന് പുറത്തേക്ക് തള്ളിയിടുന്നത്. പിന്നാലെ പ്രദേശവാസികൾ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചു.
എന്നാൽ സംഭവത്തിന് പിന്നാലെ സനൽ പൊലീസ് സ്റ്റേഷനിലെത്തി രഞ്ജിത്തിനെതിരെ പരാതി നൽകി. രഞ്ജിത്ത് തന്നെയും കുടുംബത്തെയും ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്താനാണ് മർദനമേറ്റതെന്ന് വ്യക്തമാവുന്നത്. പ്രതി സനൽ നിലവിൽ ഒളിവിലാണ്.