NEWSROOM

കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച സംഭവം: സുരക്ഷാ കാരണങ്ങൾ എന്ന് മാധ്യമങ്ങളിൽ കണ്ടെന്ന് മന്ത്രി

സുരക്ഷ കാരണങ്ങളാണോ അനുമതി നിഷേധിക്കാന്‍ കാരണമെന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല

Author : ന്യൂസ് ഡെസ്ക്

ഓശാന ഞായര്‍ ദിനത്തില്‍ ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ വിചിത്ര പ്രതികരണവുമായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് അനുമതി നിഷേധിച്ചതെന്നാണ് മാധ്യമങ്ങളില്‍ കണ്ടത്. മാധ്യമങ്ങളില്‍ കണ്ടത് മന്ത്രി പറഞ്ഞെന്ന് ജനങ്ങളെ അറിയിച്ചാല്‍ മതിയെന്നുമായിരുന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

സുരക്ഷ കാരണങ്ങളാണോ അനുമതി നിഷേധിക്കാന്‍ കാരണമെന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. എല്ലാം മാധ്യമങ്ങള്‍ക്ക് അറിയാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്നലെ ഹനുമാൻ ജയന്തിക്കും അനുമതി നൽകിയിരുന്നില്ല എന്നും കേന്ദ്രമന്ത്രി അറിയിച്ചു. എന്നാൽ 11ആം തീയതി മുതൽ എന്തുകൊണ്ടാണ് സുരക്ഷ ശക്തമാക്കിയത് എന്ന് പറയാൻ കേന്ദ്രമന്ത്രി കൂട്ടാക്കിയില്ല.


ലത്തീന്‍ അതിരൂപതയുടെ കുരിശിന്റെ വഴിക്കാണ് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചത്. ഓള്‍ഡ് ഡല്‍ഹിയിലെ സെന്റ്. മേരീസ് പള്ളിയില്‍ നിന്ന് ഡല്‍ഹി അതിരൂപതയുടെ നേതൃത്വത്തില്‍ തിരുഹൃദയ പള്ളിയിലേക്കാണ് എല്ലാ വര്‍ഷവും ഓശാന ഞായറാഴ്ച കുരിശിന്റെ വഴി നടക്കാറ്. ഇത്തവണ അനുമതി നിഷേധിക്കുകയായിരുന്നു. അനുമതി നല്‍കാതത്തിന്റെ കാരണം അറിയില്ലെന്നാണ് ഇടവക വികാരി പ്രതികരിച്ചത്.


15 വര്‍ഷമായി നടത്തുന്ന കുരുത്തോല ഘോഷയാത്രയ്ക്കാണ് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചത്. പള്ളിക്ക് തൊട്ടടുത്തുള്ള സിഖ് ഗുരുദ്വാരയില്‍ നിഹാരി വിഭാഗം നടത്താനിരുന്ന ഘോഷയാത്രക്കും അനുമതി നിഷേധിച്ചിട്ടുണ്ടെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

SCROLL FOR NEXT