സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് നദികളുടെ പേര് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ആകെ 25 വേദികളാണ് കലോത്സവത്തിലുള്ളത്. എല്ലാ വേദികൾക്കും നദികളുടെ പേര് നൽകും. പ്രധാന വേദി 7000 സ്ക്വയർ ഫീറ്റിലാണ് ഒരുങ്ങുന്നത്. 10000 കസേരകൾ വേദിയിൽ സജ്ജമാക്കും. 2000 പേർക്ക് അധികമായി ഇരിക്കാനുള്ള സൗകര്യവുമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രധാന വേദിയിൽ വാഹനങ്ങളുടെ പ്രവേശനം പാസ്സ് വഴി നിയന്ത്രിക്കും. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൗണ്ടറുകൾ സ്ഥാപിക്കും. പാർക്കിംഗ് ഗ്രൗണ്ടുകൾ കോർപ്പറേഷന്റെ സഹായത്തോടെ കൂടുതലായി കണ്ടെത്തും. ജനുവരി ഒന്ന് മുതൽ കുട്ടികളുടെ വരവേൽക്കാൻ ഒരുക്കങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
വിദ്യാർത്ഥികൾക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആകെ 35 ടോയിലറ്റുകൾ സജ്ജമാക്കും. കൃത്യമായി എല്ലാ ദിവസവും അവലോകനയോഗങ്ങൾ നടക്കുന്നുണ്ട്. പബ്ലിസിറ്റിക്ക് കോടതി ഉത്തരവ് കാരണം നിയന്ത്രണങ്ങൾ ഉണ്ട്. കാലോത്സവ കിരീടം നാളെ കാസർഗോഡ് നിന്ന് പുറപ്പെടും. ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്നതിനാൽ വലിയ ആഘോഷങ്ങൾ ഉണ്ടാകില്ല. തിരുവനന്തപുരം ജില്ലാ അതിർത്തിയിലും നഗര അതിർത്തിയിലും ആഘോഷപൂർവ്വം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജനുവരി നാല് മുതൽ 8 വരെ തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയമാണ് കലോത്സവത്തിൻ്റെ പ്രധാന വേദി. 25 വേദികളിലായി 249 ഇനം മത്സരങ്ങളാണ് നടക്കുന്നത്. പ്രധാന വേദിയിൽ 30 ഗ്രീൻ റൂമുകൾ ഉണ്ടാകും. മേളയുടെ ഉദ്‌ഘാടനം ജനുവരി നാലിന് രാവിലെ 10ന് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒൻപതര മിനിറ്റ് ദൈർഘ്യമുള്ള കലോത്സവ സ്വാഗതഗാനത്തോടൊപ്പം കേരളകലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരം വേദിയിൽ അവതരിപ്പിക്കും.