തിരുവനന്തപുരം ശിശുക്ഷേമ സമിതി സന്ദർശിച്ച് മന്ത്രി വീണ ജോർജ്. രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ ശിശുക്ഷേമ സമിതിയിലെ ആയ മുറിവേല്‍പ്പിച്ച സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടക്കുന്നതായി മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആണ് അന്വേഷിക്കുന്നത്.
കുറ്റക്കാർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് വീണ ജോർജ് അറിയിച്ചു. കുട്ടികൾക്ക് എതിരായ ഒരു അതിക്രമവും സർക്കാർ വച്ചുപൊറുപ്പിക്കില്ല. ജീവനക്കാരുടെ പെർഫോർമൻസ് ഇനി മുതൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പെർഫോർമന്‍സിന്‍റെ അടിസ്ഥാനത്തിൽ മാത്രമാവും തുടർജോലിയെന്നും ആയമാരുടെ നിയമനത്തിലെ മാനദണ്ഡം പരിശോധിക്കുമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.
Also Read: 'കേരളം അപമാനഭാരത്താൽ തലകുനിച്ച് നിൽക്കേണ്ട അവസ്ഥ'; ശിശുക്ഷേമ സമിതി ക്രിമിനലുകളുടെ താവളമെന്ന് വി.ഡി. സതീശൻ
കിടക്കയിൽ മൂത്രം ഒഴിച്ചതിനാണ് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ ശിശുക്ഷേമ സമിതിയിലെ ആയ അജിത മുറിവേൽപ്പിച്ചത്. കുട്ടിയെ സ്ഥിരമായി പരിപാലിച്ചിരുന്ന മറ്റ് രണ്ട് ആയമാർ ഈ വിവരം മറച്ചുവയ്ക്കുകയും ചെയ്തു. കുട്ടിയെ സ്ഥാപനത്തിലെ മറ്റ് ജീവനക്കാർ പരിപാലിക്കാനായി എടുത്തപ്പോഴാണ് മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇവർ സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ ശിശുക്ഷേമ സമിതി വിവരം പൊലീസിനെ വിവരം അറിയിച്ചു. മ്യൂസിയം പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ മൂന്ന് ആയമാരും കുറ്റം സമ്മതിച്ചു. ഇതിനെ തുടർന്ന് മൂന്ന് ആയമാരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ അറസ്റ്റിനു പിന്നാലെ ഒരാഴ്ചക്കാലം തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും പിരിച്ചു വിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി അറിയിച്ചു.