NEWSROOM

ഉത്തര്‍പ്രദേശില്‍ യുവതിയോട് അതിക്രമം കാണിച്ചെന്ന് ആരോപണം; യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് മൂത്രം കുടിപ്പിച്ചു

ആക്രമണത്തെ ന്യായീകരിക്കുന്നതിനായി കെട്ടിച്ചമച്ചുണ്ടാക്കിയാതാണ് പീഡനം സംബന്ധിച്ച കഥയെന്നും പിതാവ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Author : ന്യൂസ് ഡെസ്ക്

ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയില്‍ യുവാവിനെ മര്‍ദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി. യുവതിയെ പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആളുകള്‍ യുവാവിനെ മര്‍ദിക്കുകയും പൂവന്‍ കോഴിയെ പോലെ നിര്‍ത്തിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതെന്നാണ് ആരോപണം. എന്നാല്‍ ആരോപണം യുവാവും കുടുംബവും നിഷേധിച്ചു.

തന്റെ മകന്‍ വിപിന്‍ മാര്‍ക്കറ്റില്‍ പോയി വരുന്ന സമയത്ത് വഴിയില്‍വെച്ച് മകനെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ പിതാവ് മഹേഷ് സവിത ആരോപിക്കുന്നത്. ഒരു പ്രത്യേക വഴിയില്‍ കൂടി നടക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നും പിതാവ് പറഞ്ഞു. ആക്രമണത്തെ ന്യായീകരിക്കുന്നതിനായി കെട്ടിച്ചമച്ചുണ്ടാക്കിയാതാണ് പീഡനം സംബന്ധിച്ച കഥയെന്നും പിതാവ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

പിതാവിന്റെ പരാതിയില്‍ യുവാവിനെ മര്‍ദിച്ചവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യുവാവിനെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

വീഡിയോയില്‍ പന്ത്രണ്ടോളം പേര്‍ ചേര്‍ന്ന് കൂട്ടം കൂടി നിന്ന് യുവാവിനോട് പൂവന്‍ കോഴി യെ പോലെ നില്‍ക്കാന്‍ ആവശ്യപ്പെടുന്നതും യുവാവ് അതുപോലെ ചെയ്യുന്നതും കാണാം. ഒരു മധ്യവയസ്‌കന്‍ യുവാവിനെ മര്‍ദിക്കുകയും ഒരു സ്ത്രീ വിപിന്റെ മുഖത്ത് കരി പോലുള്ള വസ്തുവതേക്കുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇതേസമയം പിതാവ് മഹേഷ് സവിത മകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആള്‍ക്കാരുടെ കാല് പിടിക്കുന്നതും വീഡിയോയില്‍ കാണാം.


ചെരുപ്പുപയോഗിച്ച് യുവതി വിപിനെ തല്ലാന്‍ തുടങ്ങിയതു മുതലാണ് ആക്രമണം ആരംഭിച്ചത്. മര്‍ദ്ദിച്ചുകൊണ്ട് തന്നെയുവാവിനെ ഗ്രാമത്തിലൂടെ ആള്‍ക്കൂട്ടം നടത്തിച്ചു. എന്തിനാണ് തന്റെ മകനോട് ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു.

SCROLL FOR NEXT